തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്ര പദ്ധതിക്ക് മികച്ച തുടക്കം. പദ്ധതി ആരംഭിച്ച ആദ്യദിവസം ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിതാ യാത്രക്കാരാണ്. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതകളുടെ വർധനവാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്.

സൗജന്യയാത്ര ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ 5,95,245 പേരുടെ വർധനവുണ്ടായി. ഇതിൽ 7,83,115 വനിതകളാണ് ‘സീറോ ടിക്കറ്റ്’ ഉപയോഗിച്ച് യാത്ര ചെയ്തത്. പദ്ധതി നടപ്പിലാക്കിയതിലൂടെ സർക്കാരിന് 1,59,56,801 രൂപയുടെ വരുമാന നഷ്ടമാണ് സീറോ ടിക്കറ്റ് ഇനത്തിൽ ഉണ്ടായത്. അതേസമയം, പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസവേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീകൾക്കും സാധാരണക്കാരായ യാത്രക്കാർക്കുമാണ് ഈ പദ്ധതി കൂടുതൽ സഹായകമാകുന്നത്. മാസത്തിൽ 600 രൂപ മുതൽ 3000 രൂപ വരെ യാത്രാക്കൂലി ലാഭിക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ടിക്കറ്റ് നിരക്ക് പൂജ്യമാണെങ്കിലും ബസുകളിൽ കയറുമ്പോൾ നിർബന്ധമായും ടിക്കറ്റ് എടുക്കണമെന്ന കാര്യം യാത്രക്കാർ ശ്രദ്ധിക്കണം.

