ഈ തെരഞ്ഞെടുപ്പ് കാലം പണമുള്ളവർക്ക് പകിട്ടുകൾ കാട്ടാൻ പറ്റിയ അവസരമായിരുന്നു.വികസന നായകന്മാരെ കൊണ്ടും വികസന നായികമാരെ കൊണ്ടും ഭിത്തികളും മരങ്ങളും എന്തിനു വൈദ്യുതി തൂന്നുകൾ പോലും വിളറി വെളുത്തിരുന്ന കാലം.ആണും പെണ്ണും എല്ലാവരും വാരിക്കോരി ചിരി ചൊരിഞ്ഞ കാലം.
ഒരു കൂട്ടർ വികസനത്തിന്റെ തലയ്ക്കാണ് പിടിച്ചിരിക്കുന്നത് .മറ്റു ചിലർ ഇടയ്ക്കു പിടിച്ചിരിക്കുന്നു മറ്റൊരു കൂട്ടർ വാലിലാണ്. തലയാണ് നല്ലതെന്ന് ചിലർ ഇടയാണ് നല്ലതെന്ന് മറ്റുചിലർ. ഇടയും തലയുടെയും ഇടയ്ക്കുള്ള ഇടയാണ് പ്രധാനം എന്നത് ചിലരുടെ വാദം. ചുരുക്കം പറഞ്ഞാൽ നാട് വികസനം കൊണ്ട് പൊട്ടിത്തെറിക്കുന്ന ഒരു അവസ്ഥയിലായിരുന്നു.എല്ലാത്തിനും ആത്യന്തികമായ ലക്ഷ്യം വോട്ടെന്ന് ശീട്ടു തന്നെ! വോട്ട് കിട്ടുന്നതുവരെ ചിരിയും വികസനത്തിന്റെ മഹാമന്ത്രവും മൈക്കുകളിലും പ്രഭാഷണങ്ങളിലും സഭകളിൽ ഒക്കെ കേൾക്കാമായിരുന്നു.
സ്ഥാനാർത്ഥികൾ ആണും പെണ്ണും എല്ലാം ചെറുപ്പക്കാരാണ് ചെറുപ്പം എന്ന് പറഞ്ഞാൽ എല്ലാവരും സുന്ദരിമാരും സുന്ദരന്മാരും മാത്രമോ തെരഞ്ഞെടുപ്പ് എല്ലാവരും ചെറുപ്പക്കാരാണ്. പ്രായമായ ഒരു സ്ഥാനാർത്ഥിയെ കാണാൻ മരുന്നിനു പോലുമില്ല.
സുന്ദരന്മാർക്കും സുന്ദരിമാർക്കും ചെറുപ്പക്കാർക്കും മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റുകയുള്ളോ? അങ്ങനെയൊരു നിയമം വന്നോ എന്ന് എനിക്ക് സംശയമുണ്ടായി. ചെറുപ്പക്കാർ എല്ലാംകൂടി വന്നതുകൊണ്ട് പ്രായമായ ആളുകൾക്ക് ഇടമില്ലാതെ വന്നു എന്ന് തോന്നുകയും ചെയ്തു. പല രാഷ്ട്രീയ പാർട്ടികളും റിട്ടയർമെൻറ് കാലം നിശ്ചയിച്ചിട്ടുണ്ട്. പലരും പലർക്കും ഇളവും കിട്ടിയിട്ടുണ്ട്. അതുകാരണത്താൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ പോയി സ്ഥാനാർത്ഥികളായവരുണ്ട്. പക്ഷേ അവരും പോസ്റ്ററിൽ ആരോമൽ ഉണ്ണിമാരായി ഇരിക്കുന്നു. ഈ ചെറുപ്പത്തിൻ്റെ വിദ്യയെപ്പറ്റി അന്വേഷിച്ചപ്പോഴാണ് ഒരു സ്ഥാനാർഥി എന്റെ സുഹൃത്തിൻ്റെ വീട്ടിൽ വന്ന കഥ പറഞ്ഞ് .
സ്ഥാനാർത്ഥിയെ കൊണ്ടുവന്ന രാഷ്ട്രീയ പാർട്ടിയുടെ തദ്ദേശിയനേതാവ് ചിരിച്ചുകൊണ്ട് പറഞ്ഞു ഇതാണ് ഞങ്ങളുടെ സ്ഥാനാർത്ഥി. യുവത്വത്തിന് ഒരു വോട്ട്. സ്ഥാനാർത്ഥിയുടെ ഫോട്ടോയും പതിപ്പിച്ച സ്ലിപ്പ് കയ്യിൽ യുവത്വത്തിന് ഒരു വോട്ട് . സുഹൃത്ത് മിഴിച്ചിരുന്നു. യുവാവ് എവിടെ? കൂട്ടത്തിൽ പലരുo
ഉണ്ട് .പക്ഷേ സ്ഥാനാർഥിയായ യുവാവിനെ ഞാൻ അന്വേഷിക്കുകയാണ് . അപ്പോഴാണ് പ്രാദേശിക നേതാവ് പുറത്തുനിന്ന് തിടുക്കത്തിൽ വരുന്ന ആളിനെ ചൂണ്ടി ഇതാണ് ഞങ്ങളുടെ നേതാവ്. സ്ഥാനാർത്ഥി. മുടി നരച്ചിട്ടുണ്ട്. മുഖത്ത് ചുളിവുകൾ വീണിരിക്കുന്നു. കണ്ണ് കുഴിഞ്ഞിട്ടുണ്ട്. സ്ഥാനാർഥി ചിരിച്ചു. രണ്ട് മൂന്ന് പല്ലുകളില്ല ! ഈ ഫോട്ടോയിൽ കാണുന്നതോ ? സുഹൃത്ത് ആശങ്കാകുലനായി. പുതിയ ടെക്നോളജി ആണ്. നമ്മുടെ പുതിയ ടെക്നോളജി ! ചുമ്മാതല്ല രാഷ്ട്രീയക്കാരന് ആയുസ്സ് നീളുന്നത്. ഫോട്ടോ കണ്ട് കാലനും തെറ്റും ! ഈ പിഞ്ചിനെ നുള്ളാൻ വൈകും !കൂട്ടുകാരൻ പറഞ്ഞു ഞാൻ കേസ്സു കൊടുക്കും.
എന്തിനു?
ആൾമാറാട്ടത്തിന് കൺസ്യൂമർ ഫോറത്തെ സമീപിക്കാമോ? കാരണം ? അനിയത്തിയെ കാട്ടി ചേട്ടത്തിയെ കെട്ടിക്കുന്നു. ഇദ്ദേഹത്തെയല്ല, രൂപമല്ല ഞാൻ പോസ്സിൽ കണ്ടത്. നാളെ ഒരു ആവശ്യത്തിനായി ഞാൻ ഇവരെ കാണുമ്പോൾ എങ്ങനെ തിരിച്ചറിയും? ശരിയായ രൂപം മറച്ചുവെച്ച് നമുക്കൊരു പാസ്പോർട്ട് പോലും എടുക്കാൻ സാധിക്കില്ല. ഇവിടെ ഇതെല്ലാം മറച്ചുവെച്ച് ജനങ്ങളെ പറ്റിച്ചു. ഒരു പുതിയ വേഷത്തിൽ വരികയും സ്ഥാനാർഥിയായ് ജയിച്ച് എംഎൽഎയോ മന്ത്രിയോ ആകുമ്പോൾ ജനം കണ്ടു ഞെട്ടും. എന്താ കേസ് കൊടുക്കും എന്ന് പറഞ്ഞത് ?ആൾമാറാട്ടത്തിന്. നിങ്ങൾ കൊണ്ടുവന്നിരിക്കുന്ന ഈ സ്ഥാനാർത്ഥിയും ഫോട്ടോയിലെ മുഖവും തമ്മിൽ യാതൊരു ബന്ധവുമില്ല. അപ്പോൾ എന്നെ പറഞ്ഞു പറ്റിച്ച് വോട്ട് വാങ്ങാൻ ശ്രമിച്ചു. ഇതേ രൂപത്തിൽ ചെന്നാൽ തിരഞ്ഞെടുപ്പ് ഓഫീസർപോലും തിരിച്ചറിയില്ല. ഇങ്ങനെ വുദ്ധന്മാരും വുദ്ധകളും യുവതികളും യുവാക്കന്മാരുമായി നിത്യയൗവനത്തിൽ പോസ്റ്റുകളിൽ ഇടം പിടിക്കുകയും പകിട്ടുകൾ കൊണ്ട് ആളുകളെ വശീകരിക്കുകയും ചെയ്താൽ ആശ ഭംഗത്തിന് കേസ്സാക്കാം ! എഴുന്നേറ്റു നടക്കാൻ ആവാതെ കൊട്ടൻചുക്കാതിയും പെരട്ടി തെരഞ്ഞെടുപ്പിനുശേഷം ആയുർവേദ ചികിത്സയ്ക്ക് പോവുകയും ചെയ്യും.
ഈ അടുത്ത സ്ഥാനാർഥികളിൽ വ്യത്യസ്തമായ ഒരു പ്രചരണം കണ്ടത് ഉമ്മൻചാണ്ടിയുടെ മകന്റേതാണ്. അദ്ദേഹം സൈക്കിളിൽ ആണ് ചുവരെഴുത്ത് ഒക്കെയുണ്ട് .പക്ഷേ മറ്റ് അലങ്കാരങ്ങളും പകിട്ടുകളും ഒന്നുമില്ല. വാസ്തവം മറച്ചുവച്ച് വോട്ടു മോഷ്ടിക്കുന്നത് നല്ലതല്ല. ആരെയും ഒരുവിധത്തിലും പറ്റിക്കാതെ,തന്നെ തിരിച്ചറിഞ്ഞ് അംഗീകരിച്ച് സ്വീകരിക്കുന്നതിൽ സ്വീകരിക്കട്ടെ എന്ന ധൈര്യം! ആ ധൈര്യം ഉണ്ടാകണമെങ്കിൽ ജനങ്ങളോടൊപ്പം നിന്നവർ ആയിരിക്കണം. ഞങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കാൻ കരുത്തുള്ളവരായിരിക്കണം. ജനങ്ങളോട് കൂടെ എന്നും കാണും എന്നുള്ള മനസ്സുണ്ടായിരിക്കണം. മാത്രമല്ല പൊതുജന പ്രവർത്തനം അല്ലെങ്കിൽ എന്നൊക്കെ പറയുന്നത് ഒരുതരത്തിലും ലാഭമുണ്ടാക്കാൻ ഉള്ള മാർഗമായി കാണരുത്. കച്ചവടസ്ഥാനങ്ങൾ കച്ചവട സ്ഥാപനങ്ങളിൽ അവരുടെ ഉത്പന്നങ്ങൾ നല്ല പാക്കിങ് കൊണ്ടുo പ്രലോഭനങ്ങൾ കൊണ്ടും വില്ക്കാൻ ശ്രമിക്കാറുണ്ട്. ആ പ്രലോഭനങ്ങൾ വീണ് നമ്മൾ ബില്ലുകളിലെ എമൗണ്ടുകൾ എത്തിപ്പിടിച്ച് ക്രൈറ്റീരിയകളിൽ എത്തിച്ചേരാനോ വിന്നർ ആകനോ ശ്രമിക്കാം. കിട്ടുന്ന സമ്മാനം ചിലപ്പോൾ ഒരു റിബണോ ചിപ്പോ ആയിരിക്കാം. ഗിഫ്‌റ്റ് എന്തുമാകാം ഇവിടെ വോട്ടിനും അങ്ങനെ ഒരു ഓഫർ ഉണ്ടായിരിക്കുന്നു. ആദ്യത്തെ ഓഫർ മനസ്സിനെ മതിപ്പിക്കുക എന്നതാണ്. ജനങ്ങളുടെ ആഗ്രഹമറിഞ്ഞുള്ള ഓഫറുകൾ തന്നെ! കോളേജിൽ പഠിക്കാതെ തന്നെ ഡിഗ്രി സർട്ടിഫിക്കറ്റ്.
മെഡിസിന് പോകാതെ തന്നെ ഡോക്ടർ പട്ടം! എന്തിന് ഡ്രൈവിംഗ് പഠിക്കാതെ എല്ലാവർക്കും ഡ്രൈവിംഗ് ലൈസൻസ് ! വാഗ്ദാനങ്ങൾ അങ്ങനെ പലതാണ്! ഈ വാഗ്ദാനങ്ങളിൽപ്പെട്ട് വോട്ട് ചെയ്തവർ അതെല്ലാം കഴിയുമ്പോൾ ഉത്സവപ്പറമ്പിലെ നാടകം കഴിഞ്ഞ അരങ്ങിനെ നോക്കി പ്രതികരിക്കുന്നതു പോലെ ആയിരിക്കും. കേൾക്കാൻ നടന്മാരും ഇല്ല കഥാപാത്രങ്ങളും കമ്മിറ്റിക്കാരും എന്തിന് ദൈവം പോലും ഇല്ല.
സാമൂഹ്യപാഠം:ജീവിതം ഒരു നാടകം.
ഇലക്ഷൻ അതിനുള്ളിലെ അന്തർ നാടകം.

അനിൽ പെണ്ണുക്കര
വര :അനൂപ് രാധാകൃഷ്ണൻ

