കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് നടന്ന ആദ്യ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പാർട്ടിയുടെ പ്രാഥമിക വിലയിരുത്തലുകൾ പങ്കുവെച്ചത്.
മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർത്ത് തോൽവിയെക്കുറിച്ച് വിശദമായ പരിശോധന നടത്തും. സഖാക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായും നിർഭയമായും രേഖപ്പെടുത്താൻ അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും ഇതിലും കുറഞ്ഞ വോട്ട് വിഹിതം ഇടതുപക്ഷത്തിന് ലഭിച്ചിട്ടുണ്ടെന്നും, അപ്പോഴെല്ലാം ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം എന്നും ജനപക്ഷത്താണെന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

