കേരളത്തിൽ പിഎസ്‌സി നടത്തുന്ന ക്രമക്കേടുകൾക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ സമരത്തിനുമെതിരെ യുവമോർച്ച നടത്തിയ ക്ലിഫ് ഹൗസ് സമരത്തിൽ സംഘർഷം. ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകർ അവ മറിച്ചിടാൻ ശ്രമിച്ചത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതിനെത്തുടർന്ന് പൊലീസ് ആറ് തവണ ജലപീരങ്കി പ്രയോഗിക്കുകയും, പൊലീസിന് നേരെ പ്രവർത്തകർ കമ്പും കല്ലും എറിയുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. ഈ സംഘർഷത്തിൽ ഒരു യുവമോർച്ച പ്രവർത്തകന് പരുക്കേൽക്കുകയും ചെയ്തു.
കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാരിന് സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി അനാവശ്യ കാര്യങ്ങൾ വിളിച്ചു പറയുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധിയുടെയും മറ്റും നാടകങ്ങൾക്കൊപ്പം കൂട്ടുനിൽക്കുന്ന സർക്കാർ ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നിയമസഭയിൽ ഉന്നയിക്കുമെന്ന് ഉദ്യോഗാർത്ഥികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

