പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് പരാതി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. സാമ്പത്തിക കുറ്റകൃത്യത്തിൽ എം.എൽ.എ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ അയോഗ്യത ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്തതുൾപ്പെടെയുള്ള നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി മാണി സി. കാപ്പനെ ശിക്ഷിച്ചത്. വിവിധ കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെടുമെന്നാണ് നിയമം ചൂണ്ടിക്കാണിച്ചുള്ള പരാതിയിലെ വാദം.
കേസിൽ വിധി പറയുന്ന സമയത്ത് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും, പിന്നീട് അദ്ദേഹം നേരിട്ട് ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്ന് കോടതി ഇത് പിൻവലിച്ചിരുന്നു. ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിലാണ് മാണി സി. കാപ്പൻ ഇപ്പോൾ.

