എഴുപത്തിയഞ്ചാം വയസ്സിലും മാസ് കഥാപാത്രങ്ങളുമായി നിറഞ്ഞുനിൽക്കുകയാണ് മമ്മൂട്ടി. നായകനായാലും വില്ലനായാലും, നല്ലവനായാലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാലും സ്വന്തം സ്വാഗും ഹീറോയിസവും കൊണ്ട് കഥാപാത്രങ്ങളെ വേറിട്ടുനിർത്തുന്ന താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ തമിഴിലും മലയാളത്തിലുമായി മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവന്ന പുതിയ അപ്ഡേറ്റുകൾ കൂടി എത്തിയതോടെ മമ്മൂട്ടിയുടെ മാസ് കാലം വീണ്ടും ചർച്ചയാകുകയാണ്.
രാജ്കുമാർ പെരിയസാമിയുടെ ചിത്രത്തിൽ കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ “തനിത്തങ്കംഡാ” എന്ന തരത്തിലുള്ള ഡയലോഗും മമ്മൂട്ടിയുടെ മാസ് ലുക്കും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. സായി അഭ്യങ്കറിന്റെ കനൽപോലെ എരിയുന്ന പശ്ചാത്തല സംഗീതത്തിനൊപ്പമാണ് കാർത്തികേയന്റെ വരവ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ തന്നെ ധനുഷിന്റെ കഥാപാത്രത്തെ പിന്നിലേക്ക് മാറ്റിനിർത്തുന്ന തരത്തിലാണ് മമ്മൂട്ടിയുടെ ഹീറോയിക് അവതരണം. ‘ബർമ കാർത്തികേയൻ’ തന്റെ സിംഹാസനവും അതിന്റെ ശക്തിയും വ്യക്തമാക്കുന്നതിനൊപ്പം കളി ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയും നൽകുന്നു.
മലയാളത്തിലും മമ്മൂട്ടി വീണ്ടും മാസ് വേഷത്തിലേക്ക് എത്തുകയാണ്. നിതീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ വേഷത്തിലുള്ള മാസ് ആക്ഷൻ എന്റർടെയ്നറാണ് ഒരുങ്ങുന്നത്. മൈക്കിളിനെയും അലക്സാണ്ടറെയും രാജമാണിക്യത്തെയും പോലെ മറ്റൊരു മാസ് കഥാപാത്രത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്. പിന്നാലെ ഖാലിദ് റഹ്മാന്റെ മട്ടാഞ്ചേരി മാഫിയയും എത്തും. മാസ് ആക്ഷൻ കോമഡി ഫ്ലേവറിലുള്ള എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്.
ഇതിനൊപ്പം ‘ലോ ആൻഡ് ഓർഡർ’ പശ്ചാത്തലത്തിൽ പഴയ കാരക്കാമുറി ഷൺമുഖനും മടങ്ങിയെത്തും. ‘വിധേയൻ’, ‘മതിലുകൾ’, ‘അനന്തരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിച്ച അടൂർ ഗോപാലകൃഷ്ണനൊപ്പമുള്ള ‘പദയാത്ര’യും ഒരുങ്ങുന്നുണ്ട്. എഴുപത്തിയഞ്ചാം വയസ്സിലും സ്റ്റാർഡത്തിന്റെ കൊടുമുടിയിൽ നിൽക്കുകയും ദേശീയ പുരസ്കാരത്തിന്റെ നിറവിൽ തിളങ്ങുകയും ചെയ്യുന്ന മമ്മൂട്ടിക്ക് മുന്നിൽ ഇനി മാസും ക്ലാസും ഒരുപോലെ നിറഞ്ഞ സിനിമാക്കാലമാണ്.

