കണ്ണൂർ: ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ പേര് വെറുമൊരു തലക്കെട്ടല്ല, മറിച്ച് സിപിഎമ്മിന്റെ അടിത്തറ ഇളക്കിയ രാഷ്ട്രീയ മുന്നറിയിപ്പായിരുന്നുവെന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. കണ്ണൂരിലെ ചുവപ്പൻ കോട്ടകളിൽ ഇടിവെട്ടുപോലൊരു തിരിച്ചടിയാണ് ഇടതുപക്ഷം നേരിടുന്നത്. പാർട്ടിയുടെ മുഖമായ പിണറായി വിജയൻ പോലും സ്വന്തം മണ്ഡലത്തിൽ അതിജീവനത്തിനായി പൊരുതേണ്ടി വരുന്ന അവിശ്വസനീയമായ കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ദൃശ്യമാകുന്നത്.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തെത്തുടർന്ന് പാർട്ടിയുമായി തെറ്റിയ വി. കുഞ്ഞികൃഷ്ണൻ പടുത്തുയർത്തിയ ‘തിരുത്തൽ’ വാദം അണികൾക്കിടയിൽ വലിയ ചലനമുണ്ടാക്കി. പയ്യന്നൂരിലും തൊട്ടടുത്ത തളിപ്പറമ്പിലും സിപിഎം കോട്ടകളിൽ വിള്ളൽ വീഴ്ത്തി കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും യുഡിഎഫ് പിന്തുണയോടെ മുന്നേറുകയാണ്. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രതിഷേധവും പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും സിപിഎമ്മിന് തിരിച്ചടിയായി.
കണ്ണൂരിന്റെ ചരിത്രത്തിൽ ആദ്യമായി ഒൻപത് മണ്ഡലങ്ങളിൽ യുഡിഎഫ് വിജയത്തിലേക്ക് കുതിക്കുമ്പോൾ, ധർമ്മടത്തെ ദയനീയമായ പിന്നാക്കാവസ്ഥ പാർട്ടിക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. അഴീക്കോട്, കല്യാശേരി തുടങ്ങിയ വിരലിലെണ്ണാവുന്ന ഇടങ്ങളിലേക്ക് ഇടതുപക്ഷത്തിന്റെ ആധിപത്യം ചുരുങ്ങുന്നു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മാത്രം മുൻനിർത്തി നേരിട്ട തിരഞ്ഞെടുപ്പിലെ ഈ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
സിപിഎമ്മിലെ തിരുത്തൽവാദികൾ ഉയർത്തിയ ചോദ്യങ്ങളെ ശരിവെക്കുന്നതാണ് ഈ ജനവിധിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ജി. സുധാകരനും വി. കുഞ്ഞികൃഷ്ണനും ഉയർത്തിയ വിമർശനങ്ങൾ പാർട്ടിക്കുള്ളിലെ അസംതൃപ്തിയുടെ പ്രതിഫലനമായിരുന്നു. അണികൾ നേതൃത്വത്തെ തിരുത്തിയ ഈ വോട്ടിംഗ് ശൈലി സിപിഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആന്തരിക പ്രതിസന്ധിയെയാണ് വെളിവാക്കുന്നത്.

