തനിക്കെതിരെ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഗണേഷ് കുമാർ പറയുന്നതിന് തനിക്ക് മറുപടിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്വന്തം അച്ഛനെക്കുറിച്ച് വരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചയാളാണ് എന്നും കൂട്ടിച്ചേർത്തു. ജനാധിപത്യമില്ലെന്ന് ആക്ഷേപമുള്ളവർക്ക് പോയി കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ ചങ്ങനാശ്ശേരിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
എൻഎസ്എസിനെയും ജനറൽ സെക്രട്ടറിയെയും സ്‌നേഹിച്ച് ജീവിക്കണമെന്ന് അച്ഛൻ ഉപദേശിച്ചിട്ടുണ്ടെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ പറഞ്ഞയാളാണ് എന്ന് സുകുമാരൻ നായർ ഓർമ്മിപ്പിച്ചു. എൻഎസ്എസിനെ ഇല്ലാതാക്കാൻ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ കേസ് കൊടുത്തു നടക്കുന്ന ഒരു കൂട്ടരുണ്ട്. അവരുടെ വാലായിട്ടാണ് ഇപ്പോൾ സംസാരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന നടത്താൻ ആർക്കും കഴിയില്ലെന്നും, 64 വർഷമായി സംഘടനാരംഗത്തുള്ള തന്റെ ഭാഗത്തുനിന്ന് തെറ്റുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എൻഎസ്എസിൽ അനധികൃതമായി ആർക്കും നിയമനം നൽകിയിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഗണേഷിന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും എന്തുകൊണ്ടാണ് കോടതിയിൽ പോകാത്തതെന്നും അദ്ദേഹം ചോദിച്ചു.

