സുകുമാരൻ നായർക്ക് എതിരെ പ്രസംഗിച്ചതിന് പ്രതികാര നടപടിയായി സഹോദരന്റെ ഭാര്യക്ക് ട്രാൻസ്ഫറെന്ന് നടൻ അനൂപ് ചന്ദ്രൻ. ചങ്ങനാശ്ശേരിയിലെ മാർപ്പാപ്പയ്ക്ക് നല്ല നമസ്കാരം എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ, താൻ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു എന്ന് മനസ്സിലായെന്നും അനൂപ് ചന്ദ്രൻ കുറിച്ചു. വിമർശിച്ചതിന്റെ പേരിൽ ഇങ്ങനെ പ്രതികാരം ചെയ്യുന്ന ജി സുകുമാരൻ നായരുടെ മാടമ്പിത്തരം ഇനി എത്രനാൾ വേണമെന്ന് എൻഎസ്എസ് സമുദായം തീരുമാനിക്കുമെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തക പ്രകാശനം പ്രസ് ക്ലബ്ബില്‍ വച്ച് നടത്തിയപ്പോഴാണ് അനൂപ് ചന്ദ്രന്‍ സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ചത്. എന്‍.എസ്.എസ് കോളജുകള്‍ ഓരോന്നായി പൂട്ടി വരുകയാണെന്നും ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ വിറ്റെന്നും അനൂപ് ചന്ദ്രന്‍ ചടങ്ങിൽ വിമർശനം ഉന്നയിച്ചിരുന്നു.

