മരണശേഷം അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകി എഴുത്തുകാരിയും കെ.എം. മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് ചെയർപേഴ്സണുമായ നിഷ ജോസ് കെ. മാണി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ ഭാര്യയായ നിഷ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നോട്ടോയിൽ (നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) ആണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഹൃദയം, കണ്ണുകൾ, വൃക്ക, കരൾ എന്നിവ ഉൾപ്പെടെ 14 അവയവങ്ങളാണ് അവർ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവർ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
”എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ. എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വീണ്ടും മിടിക്കുന്ന ഹൃദയം, മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ, മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്ന ആളുകളുമായി കൂടുതൽ സമയം നൽകാൻ കഴിയുന്ന കരൾ, ശ്വാസകോശം, ടിഷ്യുകൾ തുടങ്ങി 14 അവയവങ്ങൾ ദാനം ചെയ്യാൻ ഞാൻ സമ്മതപത്രം നൽകി. എന്റെ ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്, കഴിയുന്നത്ര ജീവൻ പകരട്ടെ,” എന്ന് നിഷ ജോസ് കെ. മാണി ഫെയ്സ്ബുക്കിൽ കുറിച്ചു.

