കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളുടെ ശക്തി വിളിച്ചോതിക്കൊണ്ട് 7 രാഷ്ട്രീയ കുടുംബങ്ങൾ ക്യാബിനറ്റ് പദവിയിലേക്ക്. മുൻ മന്ത്രിമാരടക്കമുള്ള പ്രമുഖരായ ആറ് രാഷ്ട്രീയ നേതാക്കളുടെ മക്കളും ഒരു സിറ്റിംഗ് എംപിയുടെ ഭാര്യയും ഒരുമിച്ച് ക്യാബിനറ്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നതാണ് വിഡി സതീശൻ മന്ത്രിസഭയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ കരുത്തനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൻ കെ. മുരളീധരൻ വീണ്ടും രണ്ടു പതിറ്റാണ്ടിന് ശേഷം മന്ത്രിസഭയിൽ എത്തുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹം മന്ത്രിയാകുന്നത്. മുമ്പ് വൈദ്യുതി മന്ത്രിയായി എ കെ ആന്റണിയുടെ മന്ത്രിസഭയിൽ അംഗമായിരുന്നുവെങ്കിലും നിയമസഭയിലേക്ക് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ രാജിവെക്കേണ്ടിവന്നു.
മുസ്ലിം ലീഗിന്റെ ജനകീയ നേതാവും 1991-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പുമായിരുന്ന പി. സീതി ഹാജിയുടെ മകൻ പി.കെ. ബഷീറും ലീഗ് പ്രതിനിധിയായി ക്യാബിനറ്റിൽ ഇടംപിടിച്ചു. ഇതാദ്യമായാണ് മന്ത്രിയാകുന്നത്.
ഇടത്-വലത് മുന്നണികളുടെ ഭാഗമായി വിവിധ മന്ത്രിസഭകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ആർഎസ്പി നേതാവ് ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോൺ മന്ത്രിയാകുന്നത് രണ്ടാം തവണ.
വിവിധ മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ജലസേചനം, ജലവിഭവം, സാംസ്കാരികം കൈകാര്യം ചെയ്ത ടി.എം. ജേക്കബിന്റെ മകൻ അനൂപ് ജേക്കബും പുതിയ മന്ത്രിസഭയുടെ ഭാഗമായിട്ടുണ്ട്. പിതാവിൻറെ മരണശേഷം പിറവത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടാം തവണയാണ് മന്ത്രിയാകുന്നത്.
കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുസ്ലീം ലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൽ ഗഫൂറും മന്ത്രിയാകുന്നു. ഇത് ആദ്യമായാണ് നിയമസഭയിൽ എത്തുന്നത്.മുൻ മന്ത്രിയായിരുന്ന പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് ആകുന്നു . പ്രമുഖരായ ഈ ഏഴു നേതാക്കളുടെ മക്കൾക്ക് പുറമെ, പാലക്കാട് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപിയായ വി.കെ. ശ്രീകണ്ഠന്റെ ഭാര്യ കെ.എ. തുളസിയും വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമാകുന്നു.

