കാസർകോട്: ചുവപ്പ് കോട്ടയായ തൃക്കരിപ്പൂരിൽ ചരിത്രം മാറ്റിയെഴുതി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് മിന്നും ജയം. പതിറ്റാണ്ടുകളായി ഇടതുപക്ഷം കുത്തകയാക്കി വെച്ചിരുന്ന മണ്ഡലത്തിലാണ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയ സന്ദീപ് വാര്യർ അട്ടിമറി വിജയം നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി വി.പി.പി. മുസ്തഫയെ പരാജയപ്പെടുത്തിയാണ് സന്ദീപ് തൃക്കരിപ്പൂരിന്റെ പുതിയ ജനപ്രതിനിധിയാകുന്നത്.
മണ്ഡലം രൂപീകൃതമായ 1977 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം മാത്രം വിജയിച്ച ചരിത്രമാണ് സന്ദീപ് വാര്യർ തിരുത്തിക്കുറിച്ചത്. ഇ.കെ. നായനാരെപ്പോലുള്ള വിപ്ലവ നായകർ മത്സരിച്ച മണ്ഡലത്തിൽ സിപിഎം പരാജയപ്പെട്ടത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത സീറ്റിൽ സന്ദീപിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ തുടക്കത്തിൽ പ്രാദേശികമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും അതൊന്നും വോട്ടെണ്ണലിൽ പ്രതിഫലിച്ചില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 16,959 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷം എൽഡിഎഫിനുണ്ടായിരുന്ന മണ്ഡലമാണിത്. തദ്ദേശ തിരഞ്ഞെടുപ്പിലും 11,000 വോട്ടിലേറെ മേധാവിത്വം ഇടതുപക്ഷത്തിനുണ്ടായിരുന്നു. എന്നാൽ ഈ കണക്കുകളെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു സന്ദീപ് വാര്യരുടെ മുന്നേറ്റം. കോൺഗ്രസ് പാളയത്തിലെത്തിയ ശേഷമുള്ള സന്ദീപിന്റെ ഈ കന്നി നിയമസഭാ വിജയം യുഡിഎഫിന് ഇരട്ടി മധുരമാണ് നൽകുന്നത്.

