ഡെട്രോയിറ്റ്: ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ. ജോബിൻ ജോസ് അച്ചനും കുടുംബവും മിഷിഗണിലെത്തി. 2026 മെയ് 8 വെള്ളിയാഴ്ച ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ അച്ചനെയും കുടുംബത്തെയും ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്ന് സ്നേഹപൂർവ്വം സ്വീകരിച്ചു.
1978-ൽ സ്ഥാപിതമായ ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ പതിനെട്ടാമത് വികാരിയായാണ് ജോബിൻ ജോസ് അച്ചൻ ചുമതലയേൽക്കുന്നത്. അച്ചനോടൊപ്പം ഭാര്യ ജിൻസി ആനി ജോർജ് കൊച്ചമ്മ, മക്കളായ സിയ സാറ ജോബിൻ, നഥാൻ ജോസ് ജോബിൻ, നിയ മറിയം ജോബിൻ എന്നിവരും ഉണ്ടായിരുന്നു.
എയർപോർട്ടിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം ചർച്ച് പാഴ്സനേജിലേക്കുള്ള യാത്രയ്ക്കിടെ അച്ചനും കുടുംബവും ഡെട്രോയിറ്റ് മാർതോമാ പള്ളി സന്ദർശിച്ചു. അവിടെ കൂടിയിരുന്ന ഇടവകാംഗങ്ങൾ പ്രാർത്ഥനയോടെയും വലിയ സന്തോഷത്തോടെയും അവരെ സ്വീകരിച്ചു.
പുതിയ ശുശ്രൂഷാ ദൗത്യത്തിന് തുടക്കം കുറിക്കുന്ന അച്ചനെയും കുടുംബത്തെയും തുടർന്നും പ്രാർത്ഥനയിൽ സ്മരിക്കണമെന്ന് ഇടവക സെക്രട്ടറി വിനോദ് തോമസ് അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ ഇടവകാംഗങ്ങളുമായി കൂടുതൽ അടുത്തിടപഴകാനും വരുന്ന ഞായറാഴ്ചത്തെ ആരാധനയിൽ എല്ലാവരോടുമൊപ്പം ചേർന്ന് ദൈവത്തെ സ്തുതിക്കാനും തങ്ങൾ ആഗ്രഹിക്കുന്നതായി അച്ചനും കുടുംബവും അറിയിച്ചു.
.png)
.png)
.png)

