തിരുവനന്തപുരം: യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിയുക്തമുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ യാത്രയെ ചൊല്ലി ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കർശന നിർദേശമാണ് വി ഡി സതീശൻ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമായിരിക്കും ഇനി അകമ്പടി നൽകുക.ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയിൽ തനിക്ക് പോയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു. അതിനാൽ എസ്കോർട്ട് വാഹനം കൂടി മുഖ്യമന്ത്രിയ്ക്ക് അകമ്പടിയുണ്ടായിരിക്കും.
മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനത്തെ തുടർന്ന് വി ഡി സതീശൻ നടത്തിയ യാത്രകളിൽ പോലീസ് കനത്ത സുരക്ഷ എല്ലായിടത്തും ഒരുക്കിയിരുന്നു. ഇതുമുലം പലയിടങ്ങളിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു നിർദേശം നിയുക്തമുഖ്യമന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ 40 വാഹനങ്ങളുടെ അകമ്പടിയോടെ കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്നുവെന്ന്കാട്ടി നേരത്തെ യുഡിഎഫ് വിമർശനം ഉന്നയിച്ചിരുന്നു.

