കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേരെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ നോയിഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഋഷികേശ് തിവാരി (32), പ്രശാന്ത് ഖേവൽ (28), പ്രകാശ് ജയ് (54) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. നിതിന്റെ അധ്യാപിക നൽകിയ പരാതിയിലാണ് ഈ നിർണ്ണായക അറസ്റ്റ്.
അറസ്റ്റിലായ പ്രതികൾ വലിയൊരു ഐടി കമ്പനിയെ വെല്ലുന്ന രീതിയിലുള്ള സജ്ജീകരണങ്ങളുമായാണ് ലോൺ ആപ്പ് തട്ടിപ്പ് നടത്തിയിരുന്നത്. വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തുന്നതിനും പണം തിരിച്ചുപിടിക്കുന്നതിനും വേണ്ടി മാത്രം നിരവധി ജീവനക്കാരെ ഇവർ നിയമിച്ചിരുന്നു. ഒരേസമയം 35-ലേറെ സിം കാർഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. വ്യത്യസ്ത നമ്പറുകളിൽ നിന്ന് മാറി മാറി വിളിച്ചും സന്ദേശങ്ങൾ അയച്ചും ഇരകളെ സമ്മർദ്ദത്തിലാക്കുന്നതായിരുന്നു ഇവരുടെ പ്രധാന രീതി. 36 ശതമാനത്തിലധികം ഉയർന്ന പലിശ നിരക്കാണ് ഇവർ ഈടാക്കിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.

