PRAVASI

നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു

Blog Image

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല. എന്നാൽ രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാലിന്റെതാണ് വിധി. മരണത്തിന്റെ 16ആം ദിനമാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. ഡോ എം കെ റാം  കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ജാതി അധിക്ഷേപം എന്ന വാദം നിലനിൽക്കുമെന്നും രണ്ടാം പ്രതിയുടെ ജാമ്യത്തിൽ വിധി പരിശോധിച്ച ശേഷം പ്രതികരിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. റാം ഒബിസി വിഭാഗക്കാരനാണ്. ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്. അപ്പീൽ നൽകുന്നത് കുടുംബവുമായി ആലോചിച്ച ശേഷമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അധ്യാപകരായ ഡോ എം കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ. ജാതി അധിക്ഷേപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയെന്നും അങ്ങനയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞിരുന്നു. തലശ്ശേരി കോടതിയിലാണ് വിശദമായ വാദം പൂർത്തിയായത്. ഏറ്റവും പ്രധാനപ്പെട്ടത്, എസ്‍സി, എസ്റ്റി അട്രോസിറ്റി ആക്റ്റിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഡോക്ടർ റാം താനൊരു എസ് സി വിഭാ​ഗത്തിൽപെട്ട തെളിയിക്കുന്ന രേഖ ഹർജിയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കർണായകയിൽ, റാം ജനിച്ചത് ഒബിസി വിഭാ​ഗത്തിലാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞു. വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്, അതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നത്. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തിയിരുന്നു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പൊലീസിന് മൊഴി നൽകിയിരുന്നു.  അതേസമയം നിതിന്‍റെ മരണത്തിൽ പങ്കില്ലെന്നാണ് അധ്യാപകർ മുൻ‌കൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരിന്നത്. സംഭവത്തിൽ അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. നിതിൻ രാജിൻ്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിതിനെ നിരന്തരം വേട്ടയാടിയിരുന്നു. മാർക്ക്‌ കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു. നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാർത്ഥികൾ ഇനിയുമുണ്ട് ഡെന്റൽ കോളേജിൽ. തുറന്നുപറഞ്ഞാൽ നടപടി നേരിടുമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആശങ്ക. കഴിഞ്ഞവർഷം വിദ്യാർത്ഥികളുടെ പരാതിയിൽ ഡോക്ടർ എം കെ റാം സസ്പെൻഷനിലായിരുന്നു. സംഭവത്തെ തുടർന്ന് കോളേജിൽ നിന്നും ഡോ എം കെ റാമിനെയും, ഡോ സംഗീത നമ്പ്യാരെയും പുറത്താക്കിയിരുന്നു.

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.