ബീഹാറിലെ എൻഡിഎയുടെ വിജയത്തിന് പിന്നാലെ, ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ഒഴുകുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ശരിവെക്കുന്നതായിരുന്നു ഇത്തവണത്തെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയ കിഴക്കൻ സംസ്ഥാനം കാവിപ്പട പിടിച്ചെടുക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കാണുന്നത്. തൃണമൂലിന്റെ സീറ്റുകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞപ്പോൾ, ബിജെപി 200 സീറ്റുകളിലേക്ക് അടുക്കുകയാണ്. സമീപകാലത്ത് പാർട്ടിയുടെ പ്രധാന ശക്തികേന്ദ്രമായി മാറിയ വടക്കൻ ബംഗാളിന് പുറമെ, ടിഎംസിയുടെ ഉറച്ച കോട്ടകളിലും കാര്യമായ മുന്നേറ്റം നടത്താൻ ഇത്തവണ ബിജെപിക്ക് സാധിച്ചു.
ഗോത്രവർഗ്ഗ മേഖലയായ മേദിനിപൂരിൽ ആദിവാസി വോട്ടുകൾ സമാഹരിച്ച ബിജെപി 50-ലധികം സീറ്റുകളിൽ മുന്നിലാണ്. ടിഎംസിയുടെ ശക്തികേന്ദ്രമായ ബർദ്വാനിലും കൊൽക്കത്ത, ഹൗറ തുടങ്ങിയ പ്രധാന നഗര പ്രദേശങ്ങളിലും ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. പ്രസിഡൻസി മേഖലകളിൽ വലിയ വിജയമാണ് പാർട്ടി സ്വന്തമാക്കിയത്. എസ്‌ഐആർ വഴി വോട്ടർമാരുടെ എണ്ണത്തിൽ മാറ്റമുണ്ടായ മാൾഡയിലും ടിഎംസിയുടെ സ്വാധീനം കുറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ, സൗത്ത് കൊൽക്കത്തയിലെ ഭബാനിപൂർ മണ്ഡലത്തിൽ പത്ത് റൗണ്ടിലധികം വോട്ടെണ്ണൽ ബാക്കിനിൽക്കെ, മമത ബാനർജി 17,000-ത്തിലധികം വോട്ടുകൾക്ക് സുരക്ഷിതമായ ലീഡ് നിലനിർത്തുന്നുണ്ട്.
അധ്യാപക നിയമന അഴിമതി, തൊഴിലില്ലായ്മ, തൃണമൂലിന്റെ ‘യൂണിയൻ സംസ്കാരം’, ആർജി കാർ സംഭവത്തെത്തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ ഭരണകക്ഷിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. 34 വർഷത്തെ ഇടതുപക്ഷ ഭരണത്തെ അവസാനിപ്പിച്ച് അധികാരത്തിലെത്തിയ മമതയുടെ പതിനഞ്ച് വർഷത്തെ ഭരണം അഴിമതിയും ഗുണ്ടായിസവും കൊണ്ട് കളങ്കിതമായെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനുപുറമെ, മമത ബാനർജിയുടെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിനെതിരെ ഹിന്ദു വോട്ടർമാർക്കിടയിൽ ഉണ്ടായ ധ്രുവീകരണവും ബിജെപിയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ സസ്യേതര ഭക്ഷണങ്ങൾ നിരോധിക്കുമെന്നതടക്കമുള്ള തൃണമൂലിന്റെ പ്രചാരണങ്ങളെയും ‘ബംഗാൾ സ്വന്തം മകളെ ആഗ്രഹിക്കുന്നു’ എന്ന മുദ്രാവാക്യത്തെയും വോട്ടർമാർ തള്ളിക്കളഞ്ഞു.
സാഹിത്യവും സംസ്കാരവും ചർച്ചകളും നിറഞ്ഞ ബംഗാളിന്റെ മണ്ണിൽ ഭയമില്ലാത്ത ഒരു അന്തരീക്ഷവും വികസനവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ബിജെപിയുടെ കടന്നുവരവ് ബംഗാളി സംസ്കാരത്തെയും ഭാഷയെയും തകർക്കുമെന്ന ടിഎംസിയുടെ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. തൊഴിലില്ലായ്മയും തട്ടിപ്പുകളും മൂലം വലഞ്ഞ ജനങ്ങൾ മാറ്റത്തിനായി ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കവേ വലിയ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും മമത ബാനർജി ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. നിരവധി റൗണ്ടുകൾ ഇനിയും എണ്ണാൻ ബാക്കിയുണ്ടെന്നും പ്രവർത്തകർ ആരും നിരാശരാകരുതെന്നും മമത ബാനർജി വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

