സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും മാത്രമല്ല ഒരു നാടിന്റെ ആകെ അംഗീകാരം വാങ്ങിയ പ്രിയ അധ്യാപകർ കൂടെ ആണ് വാൽപാറ ദുരന്തത്തിലൂടെ ഓർമ ആയത്. വള്ളിപ്പറമ്പ് ജിഎൽപി സ്കൂളിനെ മികവിലേക്ക് കൈപിടിച്ച് ഉയർത്തിയ സന്തോഷത്തോടെ വിരമിക്കാനിരിക്കുകയായിരുന്നു പ്രധാന അധ്യാപിക അജിത ടീച്ചർ. തന്റെ സ്കൂൾ ആയിരുന്നു അജിത ടീച്ചർക്ക് എല്ലാം. രണ്ടു വർഷം മുമ്പാണ് പ്രധാന അധ്യാപിക ആയി ചുമതലയേറ്റത്. പുലാമന്തോളിൽ നിന്നും ഇവിടേക്ക് എത്തിയിട്ടും അത്രകാലമേ ആയിട്ടുള്ളു. സ്കൂളുമായി ബന്ധപെട്ട എല്ലാകാര്യത്തിനും കൈമെയ് മറന്ന് ഓടി നടന്നകാലമായിരുന്നു അജിതക്കിത്. സർക്കാർ സ്കൂളിന്റെ പരിമിതികൾ മറികടന്നു എല്ലാ സൗകര്യവും തന്റെ സ്കൂളിൽ എത്തിക്കാൻ മുൻപന്തിയിൽ നിന്നയാളാണ് അജിത. പ്രധാന അധ്യാപിക എന്നത് വെറും പദവി അല്ലായിരുന്നു അജിത ടീച്ചർക്ക്. വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയിരിക്കെ ഇനിയും ഇതുപോലുള്ള യാത്രകൾ ഉണ്ടാവില്ലല്ലോ എന്ന ചിന്തയിലാണ് ഈ യാത്രക്ക് മുന്നിൽ നിന്നതും. ഒടുവിൽ ചേതനയറ്റ് സ്കൂൾ മുറ്റത്ത് എത്തിയ ടീച്ചറെ കാണാൻ എത്തിയത് നൂറുകണക്കിന് ആളുകളാണ്.


