PRAVASI

നാടിന്റെ പ്രിയങ്കരി; സച്ചുവിന് ഇനി അനിയത്തിക്കുട്ടിയില്ല

Blog Image

പാലക്കാട്:എല്ലാവർക്കും പ്രിയങ്കരിയായിരുന്ന ശ്രീനന്ദയുടെ മരണവാർത്ത കല്ലംപറമ്പിലെ കൂത്തറവീടിനെ ഇന്നലെ മുതൽ നിശബ്ദമാക്കിയിരുന്നു. ആരെക്കണ്ടാലും പുഞ്ചിരിക്കുന്ന, നാട്ടിലെ പരിപാടികളിലെല്ലാം സജീവമായിരുന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോഗം ബന്ധുക്കൾക്കും നാട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.
ശ്രീനന്ദയെ കാണാനില്ലെന്ന വാർത്ത അറിഞ്ഞ നിമിഷം മുതൽ അവൾ തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പെടെയുള്ള ബന്ധുക്കൾ. വ്യാഴാഴ്ച രാത്രി വൈകിയും കുട്ടിക്ക് അപകടമൊന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു നാട്ടുകാർ. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ എത്തിയ മരണവാർത്ത ആ പ്രതീക്ഷകളെല്ലാം തകർത്തു. ആശ്വസിപ്പിക്കാൻ എത്തിയവർക്കും വാക്കുകളില്ലായിരുന്നു.


പഠനത്തിലും പാട്ടിലും ഒരുപോലെ മികവ് തെളിയിച്ചിരുന്ന ശ്രീനന്ദ വരാനിരിക്കുന്ന വിഷുവിനോടനുബന്ധിച്ചുള്ള ക്ഷേത്രോത്സവത്തിന് കലാപരിപാടികൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ കൂട്ടുകാർക്കൊപ്പം ഇതിനായുള്ള പരിശീലനവും തുടങ്ങിയിരുന്നു. എന്നാൽ എല്ലാ തയ്യാറെടുപ്പുകളെയും ബാക്കിയാക്കി അവൾ യാത്രയായി. ശനിയാഴ്ച പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശ്രീനന്ദ അവസാനമായി വീട്ടിലെത്തി. എന്നും കാത്തുസൂക്ഷിച്ച ആ കളിചിരികളില്ലാതെ.സഹോദരിയുടെ വിയോഗം ഏറ്റവും കൂടുതൽ തളർത്തിയത് ജ്യേഷ്ഠൻ സച്ചുവിനെയാണ്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന അനിയത്തിയെ കാത്തിരുന്ന സച്ചുവിന് മുന്നിലേക്കാണ് കാണാനില്ലെന്ന വാർത്തയും പിന്നാലെ മരണവാർത്തയും എത്തിയത്. ആരോടും സംസാരിക്കാതെ മുറിയിൽ തളർന്നിരിക്കുന്ന സച്ചുവിനെ ആശ്വസിപ്പിക്കാൻ കൂട്ടുകാർ കൂടെയുണ്ട്. ചെർപ്പുളശ്ശേരി പോളിടെക്‌നിക് കോളേജിലെ പരീക്ഷയുള്ളതിനാലാണ് സച്ചുവിന് സഹോദരിക്കൊപ്പം യാത്ര പോകാൻ കഴിയാതിരുന്നത്. പ്രായമായ മുത്തശ്ശനെ ഈ വിവരം ഇപ്പോഴും അറിയിച്ചിട്ടില്ലെന്നത് ആ കുടുംബത്തിന്റെ വേദനയുടെ ആഴം വർദ്ധിപ്പിക്കുന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.