ബെംഗളൂരു: ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ശ്രീനന്ദയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് പൊലീസ് നേരത്തെ പരിശോധിച്ചിരുന്നെന്നും കുട്ടിയെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും മൃതദേഹത്തിന് പഴക്കമൊന്നുമില്ലാത്തത് സംശയമുളവാക്കുന്നെന്നും ശ്രീനന്ദയുടെ വല്യച്ഛൻ ശശിധരൻ പ്രതികരിച്ചു.
'കുട്ടിയെ കാണാതായ സമയത്ത് തന്നെ മൃതദേഹം കിടന്ന സ്ഥലത്ത് പരിശോധിച്ചിരുന്നു. അപ്പോൾ കണ്ടെത്താൻ കഴിയാത്തത് ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്നും കയറിവരുന്ന സ്ഥലത്താണ് വാഹനം നിർത്തിയിട്ടിരുന്നത്. എന്നാൽ മൃതദേഹം കിടന്നിരുന്നത് മറുവശത്താണ്. ഒരു കടയുടെ അടുത്തേക്കാണ് പൊലീസ് നായ മണംപിടിച്ച് പോയത്. ആ കടയുടമയെ പൊലീസ് ചോദ്യം ചെയ്തില്ല. പ്രദേശത്തുള്ളവരോടും വിവരങ്ങൾ അന്വേഷിച്ചില്ലെന്നും' ശശിധരൻ പറഞ്ഞു.
ശ്രീനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതുന്നുവെന്ന് ചെറിയച്ഛൻ അജിത്ത് നേരത്തെ പ്രതികരിച്ചിരുന്നു. പ്രദേശത്ത് ഒരുപാട് ഭിക്ഷക്കാരും തെരുവിൽ ഉറങ്ങുന്നവരും ഉണ്ടായിരുന്നു. അവരറിയാതെ ഒന്നും സംഭവിക്കില്ല. പക്ഷേ പൊലീസ് അവരെയൊന്നും ചോദ്യം ചെയ്യുന്നില്ലെന്നും അജിത്ത് പറഞ്ഞു.പാലക്കാട് സ്വദേശികളായ രമേഷിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകുന്നേരം 5.20 വരെ ശ്രീനന്ദ മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. പിന്നീട് നാല് മിനിറ്റുള്ളിലാണ് യാത്രാസംഘത്തിൽ നിന്ന് കുട്ടിയെ കാണാതായത്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിനോട് ചേർത്തുള്ള ചെങ്കുത്തായ മേഖലകളിൽ നടത്തിയ തിരച്ചിലിലാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.


