തിരുവനന്തപുരം∙ ഡപ്യൂട്ടി മേയർ സ്ഥാനാർഥിയാക്കാനുള്ള പാർട്ടിയുടെ തീരുമാനം തീർത്തും അപ്രതീക്ഷിതമെന്നു ആശാ നാഥ്. കൗൺസിലർമാരുടെ യോഗത്തിൽ വച്ചാണ് വിവരം അറിഞ്ഞത്. വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് പാർട്ടി എൽപ്പിച്ചിരിക്കുന്നത്. ജനങ്ങളിൽ ഒരാളായി നിന്ന് വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും ആശാനാഥ് പറഞ്ഞു.
2017ൽ ഏറ്റെടുത്ത ഡിഗ്രിക്കാരി പെൺകുട്ടിയാണ് എട്ടു വർഷത്തിനിപ്പുറം ഭരണസിരാകേന്ദ്രത്തിൽ ഉപാധ്യക്ഷയായി ചരിത്രനേട്ടം കുറിക്കുന്നത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാപ്പനംകോട് മണ്ഡലത്തിൽ വിജയിച്ച ബിജെപി നേതാവ് കരുമം ചന്ദ്രൻ ഷോക്കേറ്റു മരിച്ചതിനെ തുടർന്ന് 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി ആശാ നാഥിനെ കളത്തിലിറക്കിയത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആശയെ 2020ലും മണ്ഡലം ചേർത്തുനിർത്തി.
ഇത്തവണ പാപ്പനംകോട് വിഭജിച്ച് കരുമം വാർഡ് രൂപപ്പെട്ടപ്പോഴും ആരാണ് സ്ഥാനാർഥി എന്നതിൽ ബിജെപിക്ക് രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. പാർട്ടിയുടെ ആ വിശ്വാസം കാത്ത് മൂന്നാം വട്ടവും കൗൺസിലിലേക്ക് എത്തിയതോടെ ഡപ്യൂട്ടി മേയർ കസേരയും ആശയ്ക്കു സ്വന്തം. പിന്നിട്ട വർഷങ്ങളിൽ കോർപറേഷൻ ഭരണത്തിനെതിരെ ബിജെപി നടത്തിയ എല്ലാ സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ആശ. സമൂഹമാധ്യമങ്ങളിൽ താരമായ ആശയ്ക്ക് ആയിരക്കണക്കിനു ഫോളോവേഴ്‌സാണുള്ളത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ മത്സരിച്ച ആശ 30,986 വോട്ട് നേടിയിരുന്നു.


