PRAVASI

ചിക്കാഗോ മലയാളി അസോസിയേഷന്റെ 'ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ' ചാരിറ്റി സംരംഭം ശ്രദ്ധേയമായി

Blog Image

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ' (Feed My Starving Children - FMSC) ചാരിറ്റി പ്രവർത്തനം ശ്രദ്ധേയമായി. 2026 ജൂലൈ 24-ന് ഷാംബർഗിലെ വില്ലി ഫാം കോർട്ടിൽ (Willie Farm Court), ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ (FMSC) സംഘടനയുമായി സഹകരിച്ച് സംഘടിപ്പിച്ച ഫുഡ് പാക്കിംഗ് പരിപാടിയിൽ അസോസിയേഷൻ അംഗങ്ങളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ആവേശപൂർവം പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ തയ്യാറാക്കി എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ നൂറുകണക്കിന് ഭക്ഷ്യപ്പൊതികൾ തയ്യാറാക്കുന്നതിൽ സന്നദ്ധപ്രവർത്തകർ ഒരുമയോടെയും ആത്മാർഥതയോടെയും പ്രവർത്തിച്ചത് പരിപാടിയുടെ പ്രത്യേകതയായി.
ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ചാരിറ്റി ചെയർപേഴ്സൺ ജെസ്സി റിൻസി, കോ-ഓർഡിനേറ്റർമാരായ ജോൺസൻ കണ്ണൂക്കാടൻ, വർഗീസ് തോമസ്, ഫിലിപ്പ് പുത്തൻപുരയിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷൈനി ഹരിദാസ്, ജോജോ വെങ്ങാന്തറ, ജിനോയ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ പരിപാടി വിജയകരമായി നടന്നു. എലീനോർ വെങ്ങാന്തറ, സുനി വെട്ടിക്കൽ, സൂസി തോമസ്, പോൾ റിൻസി, ജോയ്സ് ചെറിയാൻ, അമൽ ജോർജ്, സാക് മണക്കാട്ട് എന്നിവരും സജീവമായി പങ്കെടുത്ത് പരിപാടിക്ക് മികച്ച പിന്തുണ നൽകി.
സമൂഹത്തോടുള്ള പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് ചിക്കാഗോ മലയാളി അസോസിയേഷൻ തുടർന്നും പ്രാധാന്യം നൽകുമെന്ന് പ്രസിഡന്റ് ജോസ് മണക്കാട്ടും ചാരിറ്റി ചെയർപേഴ്സൺ ജെസ്സി റിൻസിയും അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ അംഗങ്ങളെയും യുവജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ഇത്തരം പദ്ധതികൾ വിപുലപ്പെടുത്തുമെന്നും അവർ പറഞ്ഞു.
സമൂഹസേവനത്തിനും മനുഷ്യസ്നേഹത്തിനും പ്രാധാന്യം നൽകുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ സംരംഭം പങ്കെടുത്തവരുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രശംസ ഏറ്റുവാങ്ങി.

 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.