PRAVASI

ടാറ്റിയാന ഷ്ലോസ്ബെർഗ് അന്തരിച്ചു: കെന്നഡി കുടുംബത്തിന് വീണ്ടും കണ്ണീർ

Blog Image

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊച്ചുമകളും പ്രശസ്ത കാലാവസ്ഥാ പത്രപ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് (35) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കെന്നഡി ലൈബ്രറി ഫൗണ്ടേഷനാണ് ഇന്ന് ടാറ്റിയാനയുടെ വിയോഗവാർത്ത പുറത്തുവിട്ടത്.

ഡിസൈനറായ എഡ്വിൻ ഷ്ലോസ്ബെർഗിന്റെയും നയതന്ത്രജ്ഞയായ കരോലിൻ കെന്നഡിയുടെയും മകളാണ്. കഴിഞ്ഞ മാർച്ചിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് ടാറ്റിയാനയ്ക്ക് 'അക്യൂട്ട് മൈലോയിഡ് ലുക്കീമിയ' (രക്തത്തെ ബാധിക്കുന്ന ക്യാൻസർ) സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരു വർഷത്തിൽ താഴെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ഡോക്ടർമാർ നേരത്തെ വിധിയെഴുതിയിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കിയിരുന്ന ടാറ്റിയാന, ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 'Inconspicuous Consumption' എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവുമാണ്.

ജോൺ എഫ്. കെന്നഡി ജൂനിയർ (അമ്മാവൻ), ജോൺ എഫ്. കെന്നഡി (മുത്തച്ഛൻ) എന്നിവരുടെ അപ്രതീക്ഷിത വിയോഗങ്ങൾ വേട്ടയാടിയ കെന്നഡി കുടുംബത്തിന് ടാറ്റിയാനയുടെ മരണം മറ്റൊരു വലിയ ആഘാതമായി. ന്യൂയോർക്കിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്ന ജാക്ക് ഷ്ലോസ്ബെർഗ് സഹോദരനാണ്.

രോഗാവസ്ഥയെക്കുറിച്ച് 'ന്യൂയോർക്കർ' മാസികയിൽ എഴുതിയ ലേഖനത്തിൽ തന്റെ മക്കൾ തന്നെ ഓർക്കുമോ എന്ന ഭയവും കുടുംബത്തിന് താൻ നൽകുന്ന വേദനയെക്കുറിച്ചുള്ള സങ്കടവും ടാറ്റിയാന പങ്കുവെച്ചിരുന്നു.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണെന്ന് വിശ്വസിച്ചിരുന്ന ടാറ്റിയാന, തന്റെ എഴുത്തിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാൻ അവസാന നിമിഷം വരെ പരിശ്രമിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.