പാലക്കാട്: മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ. ഇന്നലെ ഉച്ചമുതല്‍ തന്നെ പാലക്കാട് എംഎല്‍എ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. രാഹുല്‍ മുറിയില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഘം ഹോട്ടലിലേക്ക് എത്തിയത്.
പൂങ്കുഴലി ഐപിഎസിന്റെ കൃത്യമായ പ്ലാനിംഗും പഴുതടച്ച നീക്കങ്ങളുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മൂന്ന് ദിവസം മുൻപ് കാനഡയിലുള്ള തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്ക് നേരിട്ട് ഇമെയിൽ വഴി പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതിയിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം ഉടനടി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പരാതിക്കാരിയായ യുവതി നാളെ നാട്ടിലെത്താനിരിക്കെ, അതിനു മുൻപുതന്നെ രാഹുലിനെ വലയിലാക്കാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് സംഘം രാഹുലിനെ നിഴൽപോലെ പിന്തുടരുകയായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന അതേ ഹോട്ടലിൽത്തന്നെ പോലീസ് ഉദ്യോഗസ്ഥർ രഹസ്യമായി മുറിയെടുത്ത് അദ്ദേഹത്തിന്റെ ഓരോ യാത്രകളും നീക്കങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു.

