VAZHITHARAKAL

അഭിമുഖം-ജീവകാരുണ്യം, സംഘാടനം; ഫോമാ ലോക മാതൃക: ബേബി മണക്കുന്നേല്‍ (ഫോമാ പ്രസിഡന്റ് )

Blog Image

ഫോമായുടെ തുടക്കം മുതല്‍ സംഘടനയെ നയിച്ച പ്രസിഡന്‍റുമാരും ഒപ്പം നിന്ന കമ്മിറ്റിയും ഫോമായുടെ വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളാണ്. ജീവകാരുണ്യ പ്രവര്‍ത്തനം, സംഘനയുടെ വളര്‍ച്ച എന്നിവയില്‍ ശ്രദ്ധയൂന്നിയ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. 2024 - 2026 കാലയളവില്‍ ഫോമായെ നയിക്കുവാനെത്തിയത് ഫോമയുടെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന ബേബി മണക്കുന്നേല്‍ ആണ്. ഫോമായുടെ സൗമ്യ മുഖമുള്ള സംഘാടകന്‍ എന്നത് മാത്രമല്ല അദ്ദേഹത്തിന്‍റെ പ്രത്യേകത. തെരഞ്ഞെടുപ്പ് സമയത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ വെച്ച തന്‍റെ ടീമിന്‍റെ പദ്ധതികള്‍ ഓരോന്നായി നടപ്പിലാക്കി ഒരു അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഫോമായുടെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന വിജയത്തെക്കുറിച്ച് അദ്ദേഹം കേരളാ എക്സ്പ്രസ്സിനോട് മനസ് തുറക്കുന്നു.

ചോദ്യം: അമ്മയില്‍ നിന്ന് തുടങ്ങാം - എന്താണ് അമ്മയോടൊപ്പം?
അമ്മയെ കരുതിയാല്‍ എല്ലാമായി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആ ചിന്തയില്‍ നിന്നാണ് 'അമ്മയോടൊപ്പം' പദ്ധതിക്ക് തുടക്കം. അമ്മയെ, അമ്മയുടെ നന്മയെ കൂടുതല്‍ ഓര്‍മ്മിക്കുക എപ്പോഴും പ്രവാസികളാവും - കാരണം അടുത്തില്ലാത്ത അമ്മയെ കുറിച്ചാണല്ലോ ചിന്തിക്കുക. ജന്മ നാടിനോടുള്ള പ്രതിബദ്ധത അമ്മയിലൂടെ ആകട്ടെ എന്ന് ചിന്തിച്ചതിന്‍റെ ഫലമായി എന്‍റെ ജന്മനാടായ പിറവത്ത് രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്‍റെ നേതൃത്വത്തില്‍ 14 വര്‍ഷം മുന്‍പാണ് അമ്മയോടൊപ്പം എന്ന പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ഞാന്‍ ഫോമായുടെ പ്രസിഡന്‍റായ സമയത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോമായും ഈ പദ്ധതിയില്‍ പങ്കാളിയായി. ലോകത്ത് തന്നെ വളരെ ശ്രദ്ധേയമായ ഒരു ജീവകാരുണ്യ പദ്ധതിയാണിത്. ഈ പദ്ധതിയില്‍ നിര്‍ദ്ധനരായ വിധവകളായ അമ്മമാര്‍ക്ക് പുതു വര്‍ഷ സമ്മാനമായി കൈനീട്ടം, ധാന്യക്കിറ്റ്, വസ്ത്രം, മെഡിക്കല്‍ കിറ്റ്, സ്നേഹ വിരുന്ന് എന്നിവ നല്‍കി ആദരിച്ചു. ഏതാണ്ട് ആയിരത്തോളം അമ്മമാരെ ഈ പദ്ധതിയുടെ ഭാഗമാക്കി. ഈ ഒരു പദ്ധതി ഫോമായ്ക്കും വ്യക്തിപരമായി എനിക്കും നല്‍കിയ കരുത്ത് ചെറുതല്ല. അമ്മയില്‍ നിന്നുള്ള തുടക്കം ഫോമായ്ക്കും മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമായിരിക്കും എന്നതില്‍ സംശയമില്ല.

വന്‍ വിജയമായ ഫോമാ കേരളാ കണ്‍വന്‍ഷനും, അനുബന്ധമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു?
പ്രവാസി മലയാളി സംഘടനാ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട കേരളാ കണ്‍വന്‍ഷനായിരുന്നു കോട്ടയത്തും എറണാകുളത്തുമായി നടന്നത്. 2026 ജനുവരി 9, 10 തീയതികളില്‍  നടത്തപ്പെട്ട കണ്‍വന്‍ഷന്‍ വന്‍ വിജയമായിരുന്നു. ജനുവരി മൂന്നു മുതല്‍ പതിനൊന്നു വരെ കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ വ്യത്യസ്തങ്ങളായ ജീവകാരുണ്യ പദ്ധതികളും സാംസ്കാരിക, ബിസിനസ്സ് പരിപാടികളും കൂടിയായപ്പോള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രമായി മാറി. കോട്ടയം വിന്‍ഡ്സര്‍ കാസില്‍ ഹോട്ടലില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനവും സമാപന സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും ഉദ്ഘാടനം ചെയ്തു. കവിയും നോവലിസ്റ്റും ചലച്ചിത്ര സംവിധായകന്യം, ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി മുഖ്യാതിഥി ആയത് ഏറെ വ്യത്യസ്തമായി. നിരവധി പ്രഗത്ഭരയുടെ സാന്നിദ്ധ്യം കൊണ്ട് സമൃദ്ധമായ കണ്‍വന്‍ഷന് പ്രധാനമായും ഞങ്ങള്‍ പ്രാധാന്യം നല്‍കിയത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.


ഡോ. കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ പ്രിവിലേജ് കാര്‍ഡ് ഫോമാ വിമന്‍സ് ഫോറം മുന്‍ ചെയര്‍പേഴ്സണ്‍ ഡോ. സാറാ ഈശോ ഫോമാ പ്രസിഡന്‍റിന് നല്‍കി ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍, ഫോമാ വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കു അമ്പതിനായിരം രൂപ വീതം സാമ്പത്തിക സഹായം വിതരണം ചെയ്തു. അതോടൊപ്പം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍, മുച്ചക്ര സ്കൂട്ടര്‍, ലാപ്പ്ടോപ്പ്, മറ്റു പഠനോപകരണങ്ങളും നല്‍കുകയുണ്ടായി. കൂടാതെ ഫോമാ 'ഹെല്‍പ്പിംഗ് ഹാന്‍ഡിന്‍റെ' വക ഒരു ലക്ഷം രൂപയുടെ സഹായം ചെങ്ങന്നൂര്‍ സ്വദേശിനിയായ വീട്ടമ്മക്കും നല്‍കി. 'ഫോമാ ഭവന പദ്ധതി'യുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചു.
അങ്ങനെ നിരവധിയായ ജീവകാരുണ്യ - ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ, ഫോമായ്ക്കു മലയാളക്കരയോടുള്ള അവരുടെ പ്രതിബദ്ധത വെളിവാക്കുന്ന വേദികൂടിയായി കേരള കണ്‍വന്‍ഷന്‍! സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി 50 വനിതകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ നല്‍കിയതും മാതൃകയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കടലാസുകളില്‍ മാത്രമായി ഒതുക്കാതെ അത് പ്രാവര്‍ത്തികമാക്കിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.
കേരള കണ്‍വന്‍ഷനു മുന്നോടിയായി ജനുവരി മൂന്നാം തീയതി പരുമല സെയിന്‍റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ, ചങ്ങനാശേരി - കുറിച്ചി സെന്‍റ് മേരീസ് & സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി പേര്‍ക്കു ഉപകാരപ്രദമായി.
ജനുവരി 11 -ാം തീയതി കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടന്ന ഫോമാ ബിസിനസ്സ് മീറ്റ്, ഫോമായുടെ പ്രൗഢിയും, സംഘടനാ മികവും വിളിച്ചോതുന്നതായിരുന്നു. ഫോമായ്ക്ക് കേരളത്തില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് തുടങ്ങാമെന്നും, അതിന് കേരള സര്‍ക്കാര്‍ എല്ലാവിധ പിന്തുണ നല്‍കുമെന്നും ഇതിനായി പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്നും, യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്, സംസ്ഥാന സര്‍ക്കാരിനു ഫോമായിലുള്ള വിശ്വാസത്തിന്‍റെ പ്രതിഫലനം കൂടിയായിരുന്നു.
കേരള കണ്‍വന്‍ഷന്‍റെ ഭാഗമായി, ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട്, ഫോമാ കേരളത്തില്‍ നടപ്പിലാക്കിയ പദ്ധതികളും, പരിപാടികളും, അതുപോലെ വിവിധ പരിപാടികളില്‍ അതിഥികളായി പങ്കെടുത്ത രാഷ്ട്രീയ - സാംസ്കാരിക പ്രമുഖരേയും, അതിലെല്ലാം ഉപരി പരിപാടികളിലെ ജന പങ്കാളിത്വവുമെല്ലാം പരിഗണിക്കുമ്പോള്‍, ഫോമായുടെ 2026-ലെ കേരള കണ്‍വന്‍ഷന്‍ വന്‍വിജയമായിരുന്നു എന്നു നിസംശയം പറയാം.

ഫോമാ എന്ന സംഘടനയുടെ വളര്‍ച്ചയെ എങ്ങനെ നോക്കിക്കാണുന്നു?
ഫോമായുടെ സംഘടനാ പ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ ഏറ്റവും സജീവമായ കാലഘട്ടങ്ങളിലൊന്നാണ് ഇത്. 12 റീജിയനുകളും ശക്തമായ ഉണര്‍വോടെയാണ് മുന്നോട്ട് പോകുന്നത്. എല്ലാ റീജിയനുകളിലും നിരവധി  ചാരിറ്റി, കള്‍ച്ചറല്‍ പരിപാടികള്‍ എന്നിവയും നിരവധി പ്രോജക്റ്റുകളും നടന്നു. ഇതിനു മുമ്പ് ഫോമായില്‍ കാണാത്ത തരത്തിലുള്ള വ്യാ പ്തിയും പങ്കാളിത്തവുമാണ് ഈ കാലയളവില്‍ ഉണ്ടായത്.
അംഗസംഘടനകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചു.   ഞങ്ങള്‍ നേതൃത്വം ഏറ്റെടുക്കു മ്പോള്‍ 83-84 അംഗസംഘടനകളായിരുന്നു ഫോമായിലു ണ്ടായിരുന്നത്. ഇന്ന് അത് നൂറി ലെത്തി. അമേരിക്കയില്‍ നിരവ ധി അംബ്രെല്ല സംഘടനകള്‍ ഉള്ളപ്പോള്‍, അവയെല്ലാം മറി കടന്ന് ഫോമായെ തെരഞ്ഞെടു ത്ത് അംഗത്വം എടുക്കുന്നത് തന്നെ ഞങ്ങള്‍ക്ക് വലിയ അം ഗീകാരവും അഭിമാനവുമാണ്.

ഫോമാ വില്ലേജ് പ്രോജക്ട് എക്കാലവും കേരളത്തിന് അഭിമാനമാണല്ലോ. നിങ്ങളുടെ കമ്മിറ്റിയുടെ ഹൗസിംഗ് പ്രോജക്ട് എന്തായി?
ഫോമായുടെ ഏറ്റവും ശക്ത മായ മുഖം ചാരിറ്റി പ്രവര്‍ത്തനങ്ങളാണ്. കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് ഫോമായിലൂടെ കേരളത്തിലെത്തിക്കൊണ്ടിരിക്കുന്നത്. ഹൗ സിംഗ് പ്രോജക്റ്റുകള്‍ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഞങ്ങളുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പരമാവധി വീടുകള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് കൈമാറും. ഇതൊരു തുടര്‍ പ്രോജക്ട് ആണ്. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും മുന്നോട്ട് പോവുകയും ചെയ്യും. റീജിയണുകളുടെ അകമഴിഞ്ഞ സഹായമാണ് ഫോമാ ഹൗസിംഗ് പ്രോജക്ടി ന്‍റെ ബലം.

ഫോമാ വിമന്‍സ് ഫോറം ഫോമായുടെ വളര്‍ച്ചയുടെ  നാഴികക്കല്ലാണല്ലോ? പ്രസ്തുത പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു.?
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ പ്രാധാന്യം നല്‍കി മുന്നോട്ട് പോകുമ്പോള്‍ ഫോമായുടെ ബലം  വിമന്‍സ് ഫോറം തന്നെ ആയിരുന്നു. വര്‍ഷങ്ങളായി തുടരുന്ന സ്കോളര്‍ഷിപ്പുകള്‍ ഇത്തവണ വിപുലപ്പെടുത്തി. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 25 സ്കോളര്‍ഷിപ്പുകള്‍ നല്‍കി  (ഓരോന്നും 50,000 രൂപ വീതം) 50 തയ്യല്‍ മെഷീനുകളുടെ വിതരണം ചെയ്തു. 
ഈ സേവന പ്രവര്‍ത്തനങ്ങളില്‍ വിമന്‍സ് ഫോറത്തിന്‍റെ പങ്ക് വളരെ വലുതാണ്. നേഴ്സിംഗ് സ്കോളര്‍ഷിപ്പുകളും തയ്യല്‍ മെഷീന്‍ വിതരണവും വിമന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ്. ഫണ്ടുയര്‍ത്തല്‍ മുതല്‍ നിര്‍വഹണം വരെ അവര്‍ വലിയ ഉത്തരവാദിത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ചെയര്‍പേഴ്സണ്‍ സ്മിത നോബിള്‍, സെക്രട്ടറി ആശാ മാത്യു, ട്രഷറര്‍ ജൂലി ബിനോയ്, വൈസ് ചെയര്‍പേഴ്സണ്‍മാരായ ഗ്രേസി ജെയിംസ്, വിഷിന്‍ ജോ, ജോയിന്‍റ് സെക്ര ട്ടറി സ്വപ്ന സജി സെബാസ്റ്റ്യന്‍, ജോയിന്‍റ് ട്രഷറര്‍ മഞ്ജു പിള്ള ഉള്‍പ്പെടെയുള്ള മുഴുവന്‍ വിമന്‍സ് ഫോറം അംഗങ്ങളും ഫോമായുടെ കരുത്താണ്.

ഫോമാ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണല്ലോ. അതിന്‍റെ സംഘാടനം മറ്റു പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 തീയതികളില്‍ ഹൂസ്റ്റണില്‍ അരങ്ങേറുന്ന ഫോമാ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഏറ്റവും മികവാര്‍ന്ന രീതിയില്‍ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാ ണ് ഞങ്ങള്‍. സുബിന്‍ സുകുമാരന്‍ ചെയര്‍മാനും ജോയി സാമുവല്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്‍.ആര്‍.ജി സ്റ്റേഡിയത്തിന് തൊട്ട് എതിര്‍വശത്തുള്ള വിന്‍ഡം ഹൂസ്റ്റണ്‍ ഹോട്ടലില്‍ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് 2026-ലെ ഫോമാ ഫാമിലി ഇന്‍റര്‍നാഷണ ല്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്.
കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുള്ള എല്ലാവിധ ആത്യാധുനിക സൗകര്യങ്ങളുമുള്ളതാണ് വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡിയത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയം 2500 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്റര്‍ സൗകര്യമുള്ള ഹാള്‍, യുവജനങ്ങള്‍ക്കായി 700 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള ഹാള്‍ എന്നിവയ്ക്ക് പുറമെ വിവിധ മീറ്റിങ്ങുകള്‍ക്കായി 12-ഓളം ഹാളുകളും 1000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഏരിയയും, 1250 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ലോട്ടും നേരത്തെതന്നെ ബുക്ക് ചെയ്തിട്ടുണ്ട്.
ഫോമായുടെ നൂറിലധികം അംഗസംഘടനകളില്‍ നിന്നുമായി 2500-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലമായ കണ്‍വന്‍ഷനാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.  കൂടാതെ, നാട്ടില്‍നിന്നും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ കണ്‍വന്‍ഷനില്‍ ഉണ്ടാകും.വിവിധ റീജിയനുകള്‍ തമ്മിലുള്ള കലാമത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. 
സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ബിസിനസ് രംഗത്ത് മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടത്തിയവരെയും പുരസ്കാരം നല്‍കി ആദരിക്കുന്നതാണ്. ആവേശകരമായ ചീട്ടുകളി, ചെസ്സ്, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളും മെഗാതിരുവാതിരയും കേരളത്തനിമയോടെയുള്ള ഘോഷയാത്രയും കണ്‍വന്‍ഷന്‍റെ പ്രത്യേകതകളാണ്.
ഇത് കൂടാതെ റീജിയനുകള്‍ വഴി നിരവധി പരിപാടികളും പദ്ധതികളും രണ്ട് വര്‍ ഷത്തിനകം ബേബി മണക്കുന്നേല്‍ ടീം നടത്തിയിട്ടുണ്ട്. 
ഇനിയും അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ വരെ നിരവധി പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കുകയും വേണം. അതിനായി ബേബി മണക്കുന്നേലും ടീമും സദാ പ്രവര്‍ത്തന നിരതരാകുന്നു. 
എല്ലാ ആശംസകളും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.