വർക്കല: അമേരിക്കൻ പ്രതിരോധക്കരാറിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത കേസിൽ വി.പി.വി.വി. കമ്പനിയുടെ മുഖ്യ സൂത്രധാരൻ വെങ്കിട്ട വെങ്കിടിനെ കേരള പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. വർക്കല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി വർക്കല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. സെപ്റ്റംബർ എട്ടിന് രാവിലെ 11-ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.
ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന പ്രതികൾ കേസ് ഒത്തുതീർപ്പാക്കി പുറത്തിറങ്ങിയെങ്കിലും, ഇരകളുടെ ശക്തമായ സമ്മർദത്തെ തുടർന്ന് കേരള പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. വി.പി.വി.വി. ചെയർമാനും സഹായികളായ ബിജു ജി.എസ്., പ്രദീപ് കുമാർ, ഡോ. സാബ്, പത്മരാജ ഗോപാൽ എന്നിവരാണ് കേസിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾ. കേരളത്തിൽ മാത്രം ഈ കമ്പനിക്കെതിരെ ഏഴ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ നേവിയുടെയും ആർമിയുടെയും വേഷത്തിൽ ആൾമാറാട്ടം നടത്തി വ്യാജ കരാറുകൾ ഉണ്ടാക്കി സംസ്ഥാനത്ത് 50 മുതൽ 70 കോടി രൂപ വരെ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനൊപ്പം, വിഷയം ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്താനും ഇരകളുടെ തീരുമാനം. പ്രതികളെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.

