തിരുവനന്തപുരം ആറ്റുകാലിൽ 27-കാരിയായ ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചതായി പോലീസ്. നിരന്തരമായ ശാരീരിക പീഡനവും സാമ്പത്തിക ചൂഷണവും കാരണമാണ് ആരതി കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്ന് വ്യക്തമായി. കൂടാതെ, അതുലിന് മുൻപ് മറ്റൊരു കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്നും, ആ കുട്ടി അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടെന്നുമുള്ള ആരോപണത്തിലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തന്റെ മകൾക്ക് സംഭവിച്ച ഗതി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും, നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ആരതിയുടെ അമ്മ വ്യക്തമാക്കി.
കഴിഞ്ഞ പത്ത് മാസമായി താൻ അനുഭവിച്ച ശാരീരിക പീഡനങ്ങളെക്കുറിച്ച് ആരതി കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ഭർത്താവിൽ നിന്ന് യാതൊരുവിധ സ്നേഹവും ലഭിച്ചിരുന്നില്ലെന്നും, തന്റെ വിഷമങ്ങൾ കേൾക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും ആരതി വേദനയോടെ കുറിച്ചു. വിവാഹശേഷം രക്ഷിതാക്കൾ നൽകിയ സ്വർണ്ണവും പണവും അതുൽ സ്വന്തം ആവശ്യങ്ങൾക്കായി ധൂർത്തടിച്ചതായും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
അതേസമയം മൃതദേഹത്തിൽ 17 മുറിവുകൾ കണ്ടെത്തിയത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മരണത്തിന് ഒരു ദിവസം മുൻപ് മർദ്ദനമേറ്റതിന്റെ ചിത്രങ്ങൾ ആരതി തന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ആറു മാസം പിന്നിട്ടതോടെയാണ് അതുലിന്റെ പീഡനങ്ങൾ തുടങ്ങിയതെന്ന് അമ്മ വെളിപ്പെടുത്തി. പലതവണ പ്രശ്നങ്ങൾ കാരണം ആരതി വീട്ടിൽ വന്നിട്ടുണ്ടെങ്കിലും, ഭർത്താവിനോടുള്ള സ്നേഹം കാരണം മാത്രമാണ് തിരികെ പോയത്. മർദ്ദന വിവരം അതുലിന്റെ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും ആരും ഇടപെടാൻ തയ്യാറായില്ലെന്നും അമ്മ ആരോപിക്കുന്നു.


