സ്ഥാനാർത്ഥി പട്ടിക മുഴുവൻ പുറത്തുവന്നിട്ടില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് എറണാകുളം ജില്ലയിലെ പറവൂരും കണ്ണൂർ ജില്ലയിലെ പേരാവൂരും ഇത്തവണ കടുത്ത മത്സരം ആയിരിക്കും ഉണ്ടാവുക. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പേരാവൂരിൽ സണ്ണി ജോസഫ് പറവൂര് വി ഡി സതീശനും മത്സരിക്കുമെന്ന് ഉറപ്പാണ്.
മട്ടന്നൂരിലെ എംഎൽഎ കെ കെ ശൈലജയാണ് പേരാവൂരിൽ സിപിഎമ്മിന് വേണ്ടി ഇറങ്ങുന്നത്. കൈപ്പമംഗലം എംഎൽഎ ആയ ടൈസൺ മാസ്റ്ററാണ് ഇക്കുറി സീറ്റ് പറവൂരിൽ സിപിഐ സ്ഥാനാർത്ഥി. സിറ്റിംഗ് എംഎൽഎമാർ തമ്മിൽ ഏറ്റുമുട്ടുന്നു എന്നതിനപ്പുറം കടുത്തതാവും രണ്ടിടത്തും മത്സരം.
സംസ്ഥാന കോൺഗ്രസിന്റെ മുഖമായ വിഡി സതീശന് പറവൂരിൽ ഇത് ആറാമങ്കം.1996 ൽ ആദ്യമായി മത്സരിച്ചപ്പോൾ 1116 വോട്ടിന് പരാജയപ്പെട്ടുവെങ്കിലും പിന്നീട് എല്ലാ മത്സരങ്ങളിലും എതിരാളികളെ തകർത്തെടിച്ചായിരുന്നു വിജയം.
2001 (7434)
2006 (7792)
2011 (11349)
2016 (20634)
2021 (21301)
ഇങ്ങനെ എതിർ സ്ഥാനാർത്ഥികൾ മാറിയപ്പോൾ ഒക്കെ ഭൂരിപക്ഷവും കൂടി വന്നു.
പേരവൂരിൽ സിറ്റിംഗ് എംഎൽഎ സണ്ണി ജോസഫ് എത്തിയത് 2011ൽ മാത്രമാണ്. പക്ഷേ അന്ന് തോൽപ്പിച്ചത് സിപിഎമ്മിന്റെ അന്നത്തെ സിറ്റിംഗ് എംഎൽഎ കെ കെ ശൈലജയെയാണ്. 3440 വോട്ടിന്.
പിന്നീട് രണ്ടു തെരഞ്ഞെടുപ്പിലും വിജയിച്ചു. പക്ഷേ 2016 ലെ ഭൂരിപക്ഷം 2021ൽ കുറഞ്ഞു.
2006 ൽ സിറ്റിംഗ് എംഎൽഎ എ ഡി മുസ്തഫയെ നാട്ടുകാരിയായ കെ കെ ശൈലജ പരാജയപ്പെടുത്തിയത് 9099 വോട്ടിനായിരുന്നു. അന്ന് അപര സ്ഥാനാർത്ഥി കെ കെ ഷൈല 1317 വോട്ട് കൊണ്ടുപോയില്ല ആയിരുന്നുവെങ്കിൽ ഭൂരിപക്ഷം 10000 കടന്നേനെ.
കാലം കടന്നുപോകെ ശൈലജയും സണ്ണിജോസഫും രണ്ടുപേരും കണ്ണൂരിലെ നേതാക്കൾ മാത്രമല്ല. ഒരാൾ കെപിസിസി പ്രസിഡണ്ട്. മറ്റേയാൾ ആരോഗ്യമന്ത്രി എന്ന നിലയിൽ കേരളത്തിന്റെ ഖ്യാതി അതിർത്തികൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോയ ആൾ. അതുകൊണ്ടുതന്നെ 15 വർഷം മുമ്പുള്ള മത്സരം ആവില്ല പേരാവൂരിൽ ഇക്കുറി.
ടൈസൺ മാസ്റ്റർ തൃശൂരിൽ നിന്ന് പരവൂരിലേക്ക് എത്തുമ്പോൾ സിപിഐക്ക് വലിയ കണക്കുകൂട്ടലുകളാണ്
കോട്ടപ്പുറം രൂപതയ്ക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ലാറ്റിന്‍ കത്തോലിക്കാ മുഖം എന്ന നിലയിലും, അദ്ദേഹത്തിന്റെ വ്യക്തിപരമായ ഐഡന്റിറ്റിയും വോട്ടായി മാറുമെന്നാണ് സിപിഐ കണക്കുകൂട്ടുന്നത്.
കഴിഞ്ഞതവണ സംസ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷം നേടിയാണ് കെ കെ ശൈലജ മട്ടന്നൂരിൽ നിന്നും നിയമസഭയിൽ എത്തിയത്. സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ പലരും പരിഗണിക്കുന്ന കെ കെ ശൈലജയെ തൊട്ടടുത്ത മണ്ഡലമായ പേരാവൂരിലേക്ക് മാറ്റുന്നത് ശരിയല്ല എന്ന് തരത്തിൽ അവരുടെ ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സംഘടനാപരമായി സംസ്ഥാനത്തെ കോൺഗ്രസിന്റെ ഒന്നാമനായ നേതാവിനെ നേരിടാൻ മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയായ കെ കെ ശൈലജയെ സിപിഎം ഇറക്കുന്നത് കൃത്യമായ കണക്ക് കൂട്ടലിൽ തന്നെയാണ്.

