PRAVASI

ഇന്ത്യ കുതിക്കുന്നു; അമേരിക്കയെയും കടത്തിവെട്ടി ന്യൂസിലാൻഡുമായി കരാർ

Blog Image

ഒരു വശത്ത് ലോകം ട്രംപിന്റെ താരിഫ് ഭീഷണി കേട്ട് ഭയന്ന് നിൽക്കുമ്പോൾ, ഇപ്പുറത്ത് ഇന്ത്യ ചരിത്രം തിരുത്തിക്കുറിക്കുകയാണ്. ഒമാനുമായി കരാർ ഒപ്പിട്ട് ദിവസങ്ങൾക്കുള്ളിൽ ഇതാ മറ്റൊരു ഇന്ത്യൻ മാസ്റ്റർ സ്ട്രോക്ക്. പസഫിക് മേഖലയിലെ കരുത്തരായ ന്യൂസിലാൻഡുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഉറപ്പിച്ചു കഴിഞ്ഞു. വെറും 9 മാസം! അതെ, റെക്കോർഡ് വേഗത്തിലാണ് ഈ കരാർ തയ്യാറായത്. എന്താണ് ഇതിലൂടെ ഇന്ത്യ നേടിയത്? ഇത് നമ്മുടെ ജനതെയെ ഏത് തരത്തിൽ ബാധിക്കും നമുക്ക് നോക്കാം.

ന്യൂസിലാൻഡിലേക്ക് പോകുന്ന 100 ശതമാനം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഇനി നികുതിയില്ല എന്നതാണ് പ്രത്യേകത. അതെ, സീറോ ഡ്യൂട്ടി, നമ്മുടെ തുണിത്തരങ്ങൾ, ആഭരണങ്ങൾ, ഐടി സേവനങ്ങൾ എന്നിവ ഇനി ന്യൂസിലാൻഡ് വിപണി കീഴടക്കും. ന്യൂസിലാൻഡിലേക്ക് അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി ഇല്ലാതാകുന്നത് നമ്മുടെ വ്യാപാരികൾക്ക് ആഗോള വിപണിയിൽ മുൻതൂക്കം നൽകും. ഇന്ത്യൻ എൻജിനീയറിങ് ഉൽപ്പന്നങ്ങൾക്കും ഇനി ന്യൂസിലാൻഡ് വിപണിയിൽ വൻ ഡിമാൻഡ് ഉണ്ടാകും. ചുരുക്കത്തിൽ, ചൈനയോടും മറ്റ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളോടും മത്സരിക്കാൻ നമുക്ക് ഈ കരാർ വലിയ കരുത്ത് നൽകുന്നു.


ഇതുവരെ ന്യൂസിലാൻഡ് വിപണിയിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് വലിയ മുൻതൂക്കമുണ്ടായിരുന്നു. ചൈനയ്ക്ക് ന്യൂസിലാൻഡുമായി നേരത്തെ തന്നെ സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ടായിരുന്നതിനാൽ അവരുടെ ഉൽപ്പന്നങ്ങൾക്ക് നികുതി കുറവായിരുന്നു. പുതിയ കരാറിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും സീറോ ഡ്യൂട്ടി ലഭിക്കുന്നതോടെ, ചൈനീസ് ഉൽപ്പന്നങ്ങളോട് അതേ വിലയിൽ മത്സരിക്കാൻ നമുക്ക് സാധിക്കും. കൂടാതെ അടുത്ത 15 വർഷത്തിനുള്ളിൽ 1.6 ലക്ഷം കോടി രൂപയാണ് ന്യൂസിലാൻഡ് ഇന്ത്യയിൽ നിക്ഷേപിക്കാൻ പോകുന്നത്. ഇൻഫ്രാസ്ട്രക്ചർ മുതൽ സ്മാർട്ട് സിറ്റികൾ വരെ ഇന്ത്യയിൽ വളരും.

വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്കും ഇതൊരു സുവർണ്ണാവസരമാണ്. പ്രതിവർഷം 5,000 താൽക്കാലിക തൊഴിൽ വിസകൾ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി ന്യൂസിലാൻഡ് നീക്കിവയ്ക്കുമെന്നതിൽ ധാരണയായി. സേവന മേഖലയിലും നമുക്ക് വൻ നേട്ടമാണ് ഈ കരാർ വാഗ്ദാനം ചെയ്യുന്നത്. ഐടി പ്രൊഫഷണലുകൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, എൻജിനീയർമാർ എന്നിവർക്ക് തടസ്സങ്ങളില്ലാതെ ന്യൂസിലാൻഡിൽ സേവനം നൽകാനുള്ള പുതിയ വഴികൾ ഇതിലൂടെ തുറക്കപ്പെടും. വിജ്ഞാന വിനിമയത്തിലൂടെയും പ്രൊഫഷണലുകളുടെ കൈമാറ്റത്തിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്. ഇത് രാജ്യത്തേക്ക് വലിയ തോതിൽ വിദേശ നാണ്യം ഒഴുകാൻ വഴിയൊരുക്കുമെന്ന് ഉറപ്പാണ്. നമ്മുടെ യുവാക്കളുടെ വൈദഗ്ധ്യത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരമാണ് ലഭിക്കാൻ പോകുന്നത്. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാൻ 1,000 പ്രത്യേക വിസകളും.


നമ്മുടെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സുവർണ്ണാവസരമാണിത്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും മാനദണ്ഡങ്ങളിലും ഇരുരാജ്യങ്ങളും വ്യക്തമായ ധാരണയിൽ എത്തിയതോടെ, കയറ്റുമതിക്കാർക്ക് ഇനി അനാവശ്യമായ തടസ്സങ്ങൾ നേരിടേണ്ടി വരില്ല. കൂടാതെ, ‘റൂൾസ് ഓഫ് ഒറിജിൻ’ (Rules of Origin) കർശനമാക്കിയതിലൂടെ ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഒരു ഉൽപ്പന്നത്തിന് കരാർ പ്രകാരമുള്ള നികുതി ഇളവ് ലഭിക്കണമെങ്കിൽ, അത് കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യത്ത് തന്നെ നിർമ്മിച്ചതായിരിക്കണം. നികുതി ഇളവ് നേടാൻ മറ്റു രാജ്യങ്ങളിൽ കമ്പനി സ്ഥാപിച്ച് അത് വഴി ഇളവുകൾ നേടാൻ കഴിയില്ലെന്നർത്ഥം. ഇത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുന്നതിലേക്ക് നയിക്കും. ഇന്ത്യ വെറുമൊരു വിപണിയല്ല, ലോകത്തിന്റെ ഫാക്ടറിയായി മാറിക്കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

ന്യൂസിലാൻഡ് എന്നാൽ കൃഷിയിലെ സാങ്കേതിക വിദ്യയുടെ നാടാണ്. ആപ്പിൾ, കിവി എന്നിവയുടെ ഗുണനിലവാരം കൂട്ടാൻ അവർ ഇന്ത്യയിൽ പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. അതായത്, നമ്മുടെ നാട്ടിലെ കർഷകർക്ക് ഇനി ലോകനിലവാരത്തിലുള്ള കൃഷിരീതികൾ സ്വന്തമാക്കാം. ഇത് വെറും കച്ചവടമല്ല, വിജ്ഞാനത്തിന്റെ കൈമാറ്റം കൂടിയാണ്.

എല്ലാവരും ചോദിക്കുന്നു, ട്രംപിന്റെ ഭീഷണിയെ ഇന്ത്യ പേടിക്കുന്നോ എന്ന്? ഈ കരാറുകളാണ് അതിനുള്ള ഉത്തരം. അമേരിക്ക ഒരു വഴി അടയ്ക്കാൻ ശ്രമിക്കുമ്പോൾ, നമ്മൾ പത്ത് പുതിയ വാതിലുകൾ തുറക്കുന്നു. മിഡിൽ ഈസ്റ്റിൽ ഒമാൻ, പസഫിക്കിൽ ന്യൂസിലാൻഡ് ഇന്ത്യയുടെ സപ്ലൈ ചെയിൻ ഇപ്പോൾ ലോകം മുഴുവൻ പടർന്നു പന്തലിക്കുകയാണ്. ഇതാണ് ഇന്ത്യയുടെ പുതിയ നയതന്ത്രം. ഇന്ത്യ ലോകത്തിന്റെ വിപണിയല്ല, ലോകത്തിന്റെ ഫാക്ടറിയും, ലോകത്തെ നയിക്കുന്ന ശക്തിയുമായി മാറുകയാണ്. വികസിത ഇന്ത്യയിലേക്ക് നമ്മൾ ചുവടുവയ്ക്കുകയാണ്. ചൈനയെ മറികടന്ന്, അമേരിക്കയെ കടത്തിവെട്ടി ലോകശക്തികൾക്കൊപ്പം തോളോട് തോൾ ചേർന്ന് നമ്മൾ മുന്നേറുകയാണ്. ലോകം ഇന്ത്യയെ അതിശയത്തോടെ ഉറ്റുനോക്കുകയാണ്. പസഫിക്കിൽ ഇന്ന് സൂര്യൻ ഉദിക്കുന്നത് ഇന്ത്യയുടെ വിജയങ്ങൾക്കൊപ്പമാണ്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.