PRAVASI

ഫോമായുടെ കാരുണ്യം അനവധി കരങ്ങളിലേയ്‌ക്കെത്തി; 'അമ്മയോടൊപ്പം' ചരിത്ര വിജയമായി

Blog Image

പിറവം: മാതൃത്വത്തിന്റെ മഹത്വത്തെയും അമ്മമനസിന്റെ ഉറവവറ്റാത്ത സ്‌നേഹത്തെയും ആദരിച്ചുകൊണ്ട് സമൂഹത്തില്‍ അവശതയനുഭവിക്കുന്ന നിര്‍ധന വിധവകളായ നൂറുകണക്കിന് അമ്മമാര്‍ക്ക് പുതുവര്‍ഷത്തില്‍ ഫോമായുടെ കൈനീട്ടം. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ആഭിമുഖ്യത്തില്‍ പിറവം കമ്പാനിയന്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന 14-ാമത് 'അമ്മയോടൊപ്പം', കാരുണ്യം കരങ്ങളിലേയ്ക്ക് പരിപാടിയില്‍ 600-ലധികം അമ്മമാര്‍ക്കാണ് സ്‌നേഹക്കിറ്റുകള്‍ സമ്മാനിച്ചത്. അമ്മമാരെ നെഞ്ചോട് ചേര്‍ത്തുകൊണ്ട് ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടന്ന ചടങ്ങില്‍ ഫോമാ ഭാരവാഹികളും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ആശംസകളോടെ സാന്നിധ്യമറിയിച്ചു.

''പ്രായത്തിന്റെയും രോഗത്തിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അമ്മമാരുടെ മുഖത്തെ ആഹ്ലാദവും ചിരിയും കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. രാജ്യസഭാംഗം എന്ന നിലയില്‍ നിരവധി സമ്മേളനങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടെങ്കിലും കേരളത്തില്‍ ഇത്തരത്തില്‍ വ്യത്യസ്ത്യമായ മറ്റൊരു പ്രോഗ്രാം കണ്ടിട്ടില്ല. മനസുനിറയുന്ന മഹത്തായ ജീവകാരുണ്യത്തിന്റെ പ്രതീകമായ ഒരു സമ്മേളനം നടത്തിയതില്‍ ഫോമായെ നിറമനസോടെ അഭിനന്ദിക്കുന്നു. പിറവത്ത് മാത്രം ഒതുക്കാതെ കേരളത്തിലെ പാവപ്പെട്ട അമ്മമാരുടെ വലിയ ഒരു പ്രോജക്ടായി ഫോമാ ഇത് വിപുലമാക്കണം. അമ്മയോടൊപ്പം എന്നതിനേക്കാള്‍ മികച്ച വേറൊരു പേര് ഈ ചാരിറ്റിക്ക് ചേരില്ല എന്നും പറയട്ടെ...'' സമ്മേളനം ഉദ്ഘാടനം ചെയ്ത ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 13 വര്‍ഷം തുടര്‍ച്ചയായി നടക്കുന്ന അമ്മയോടൊപ്പം പരിപാടിക്ക് നേതൃത്വം വഹിക്കാനും നിര്‍ധനര്‍ക്ക് ആശ്വാസമെത്തിക്കാനും സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്നും വരും വര്‍ഷങ്ങളിലും പദ്ധതി മുടങ്ങാതെ നടത്താന്‍ തങ്ങള്‍ക്ക് ശേഷം ചുമതലയേല്‍ക്കുന്ന ഫോമാ ഭരണസമിതിയോട് നിര്‍ദേശിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ജാതി മത ചിന്തകള്‍ക്കും രാഷ്ട്രീയത്തിനും എല്ലാം അതീതമായി ഏവരെയും ഒരേ മനസോടെ കണ്ടുകൊണ്ടാണ് ഫോമാ ഈ പദ്ധതി നടപ്പാക്കുന്നതെന്നും ഇത് ജന്‍മനാടിനോടുള്ള ഫോമായുടെ നിറഞ്ഞ  സ്‌നേഹമാണെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു. പരിപാടി കോ-ഓര്‍ഡിനേറ്റ് ചെയ്ത രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ രക്ഷാധികാരി കൂടിയാണ് അദ്ദേഹം.

തുടര്‍ന്ന് സ്‌നേഹക്കിറ്റുകളുടെ വിതരണം സാജ് ഗ്രൂപ്പിന്റെ സാരഥി സാജന്‍ വര്‍ഗീസും ഭാര്യ മിനി സാജനും ചേര്‍ന്ന് നിര്‍വഹിച്ചു. അമ്മമാര്‍ക്കെല്ലാം ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന സാജന്‍ വര്‍ഗീസ് ഏവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവര്‍ഷം ആശംസിച്ചു. വസ്ത്രവും ധാന്യക്കിറ്റും നാഗാര്‍ജുന മെഡിക്കല്‍ കിറ്റും സഹായ ധനവും സ്‌നേഹ വിരുന്നും നല്‍കിയാണ് അമ്മമാരെ ആദരിച്ചത്. ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ എന്നിവര്‍ക്കൊപ്പം ഫോമാ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ചാരിറ്റിയുടെ വിളംബരമായ 'അമ്മയോടൊപ്പം' പരിപാടിയില്‍ പ്രാര്‍ത്ഥനാനിരതരായി.

രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ചെയര്‍മാനും പിറവം നഗരസഭയുടെ മുന്‍ ചെയര്‍മാനുമായ സാബു കെ ജേക്കബാണ്, മാതൃകാപരവും മനുഷ്യത്വം നിറഞ്ഞതുമായ വേദിയില്‍ സ്വാഗതം ആശംസിച്ചത്. പരിപാടി ഇത്രയും ഭംഗിയാക്കുന്നതില്‍ മുഖ്യ പങ്കാളിത്തം വഹിച്ച സാബു ജേക്കബ് ജനസമ്മതനായ പൊതു പ്രവര്‍ത്തകനാണ്. അദ്ദേഹം നിയമസഭയിലെത്തേണ്ട വ്യക്തിയാണെന്നാണ് ജോസ് കെ മാണി പറഞ്ഞത്. മണ്‍മറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആശീര്‍വാദത്തോടെ 2013-ല്‍ രാജീവ് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അമ്മയോടൊപ്പം പരിപാടി ഇത് രണ്ടാം വട്ടമാണ് ഫോമാ അറ്റെടുത്ത് നടപ്പാക്കുന്നത്. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നെത്തിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ സാജന്‍ വര്‍ഗീസിനെയും ഭാര്യ മിനി സാജനെയും സാബു കെ ജേക്കബിനെയും ഫോമാ പൊന്നാടയണിയിച്ച് ആദരിച്ചു.

ഫോമായുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനും ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ മുന്‍ ആര്‍.വി.പി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയുമായ സ്റ്റാന്‍ലി കളത്തില്‍, ഫോമാ ലാംഗ്വേജ് ആന്റ് എജ്യുക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സാമുവല്‍ മത്തായി, വെസ്റ്റേണ്‍ റീജിയന്‍ ആര്‍.വി.പി ജോണ്‍സണ്‍ ജോസഫ്, ജുഡീഷ്യല്‍ കമ്മറ്റി അംഗം ലാലി കളപ്പുരയ്ക്കല്‍, കൈരളി ടി.വി. യു.എസ്.എ ഡയറക്ടര്‍ ജോസ് കാടാപുറം, സംഘടനയുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകന്‍ മാത്യു വര്‍ഗീസ്, ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ്, ഓര്‍മ്മ വില്ലേജ് സാരഥി ജോസ് പുന്നൂസ്, മാധ്യമ പ്രവര്‍ത്തകനായ മാത്തുക്കുട്ടി ഈശോ തുടങ്ങിയവര്‍ ഫോമാ പ്രതിനിധികളായി ചടങ്ങില്‍ സംബന്ധിച്ചു.

മുന്‍ എം.എല്‍.എ എം.ജെ ജേക്കബ്, സംസ്ഥാന ഭക്ഷ്യ സുരക്ഷ അംഗം കെ.എം സുഗതന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സലീം, നാഗാര്‍ജ്ജുന ഏരിയ സെയില്‍സ് മാനേജര്‍ കെ.വി സന്തോഷ് കുമാര്‍, റോട്ടറി ഇന്റര്‍നാഷണലിന്റെ ഡോ. എ.സി പീറ്റര്‍, നഗരസഭാ മുന്‍ ചെയര്‍ പേഴ്‌സണ്‍ അഡ്വ. ജൂലി സാബു, ഏലിയാമ്മ ഫിലിപ്പ്, നഗരസഭാ കൗണ്‍സിലര്‍ ഉണ്ണി വല്ലയില്‍ തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിച്ചു. ഫോമാ ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ് ഏവര്‍ക്കും  ഹൃദയപൂര്‍വം കൃതജ്ഞത പ്രകാശിപ്പിച്ചു. സിബി പൗലോസായിരുന്നു എം.സി.

ഫോമായുടെ ആഭിമുഖ്യത്തില്‍ വിജയകരമായി സമാപിച്ച അമ്മയോടൊപ്പം പരിപാടി കേരളമാകെ വ്യാപിപ്പിക്കണമെന്ന അഭിപ്രായമാണ് ചടങ്ങില്‍ സംസാരിച്ച ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞത്. ജന്മനാടും അമേരിക്കന്‍ മലയാളികളും തമ്മിലുള്ള സ്‌നേഹത്തിന്റെ പാലമാണ് അമ്മയോടൊപ്പം പരിപാടി ഇത്തവണയും തീര്‍ത്തത്. സമൂഹത്തിന്റെ ആര്‍ക്കിടെക്ടുകളാണ് അമ്മമാര്‍. ഫോമാ കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള പരിപാടികളില്‍ ഏറ്റവും അഭിമാനകരമാണ് നിര്‍ധന അമ്മമാര്‍ക്ക് കൈത്താങ്ങാകുന്ന ഈ പദ്ധതി. ഫോമായുടെ കാരുണ്യം അങ്ങനെ ഒട്ടനവധി അമ്മമാരുടെ കരങ്ങളിലേക്കെത്തി.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.