PRAVASI

എഡ്മിന്റൻ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയം ‘പ്രോജക്ട് ബഥേൽ’ പ്രഖ്യാപിച്ചു

Blog Image

എഡ്മിന്റൻ : നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മിന്റൻ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം. ദേവാലയത്തിന്റെ ഭാവി ആവശ്യങ്ങൾ മുൻനിർത്തി 17.8 ഏക്കർ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ ഇടവക വിജയകരമായി പൂർത്തിയാക്കി.

2025-ലെ ക്രിസ്മസ് ദിനത്തിൽ, അതിഭദ്രാസന മെത്രാപ്പോലീത്ത മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പുതുതായി വാങ്ങിയ സ്ഥലത്തെ സന്ദർശിച്ച് അനുഗ്രഹ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. തുടർന്ന് ദൈവാലയത്തിന്റെ നാമഫലകം സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു.

ക്രിസ്മസ് ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പ്രത്യേക ചടങ്ങിൽ, ഈ ബൃഹത്ത് പദ്ധതിയിൽ സഹകരിച്ച എല്ലാ ഇടവക അംഗങ്ങളെയും മെത്രാപ്പോലീത്ത അഭിനന്ദിച്ചു, കൂടാതെ പുതിയ വികസന പദ്ധതിയുടെ ഔദ്യോഗിക നാമം ‘പ്രോജക്ട് ബഥേൽ’ എന്നതായി മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു. സൺഡേ സ്കൂൾ വിദ്യാർത്ഥികായി സംഘടിപ്പിച്ച നാമനിർദ്ദേശ മത്സരത്തിലൂടെ ലഭിച്ച പേരുകളിൽ നിന്നാണ് ‘ബഥേൽ’ എന്ന നാമം മെത്രാപ്പോലീത്ത തിരഞ്ഞെടുത്തത്. സഭയുടെ ഭാവി കാഴ്ചപ്പാടുകളിൽ കുട്ടികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭമെന്ന് ദൈവാലയ ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭൂമിയിൽ നടന്ന പ്രത്യേക ആശീർവാദപ്രാർത്ഥനാ ശുശ്രൂഷയിൽ ഇടവക വികാരി റവ. ഫാ. തോമസ് പൂതിയോട്ട്, വൈസ് പ്രസിഡന്റ് ഷാജി ചെറിയാൻ, സെക്രട്ടറി ജോർജി ചെറിയാൻ വർഗീസ് വലിയവീട്ടിൽ, ട്രഷറർ ജിമ്മി എബ്രഹാം പള്ളിപ്പാടൻ, അതിഭദ്രാസന കൗൺസിൽ അംഗം എബി നെല്ലിക്കൽ, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജിബി തളിയാട്ടിൽ, ബൈജു ബാബു, തനോജ് പോൾ, എൽദോസ് ഷിബു എന്നിവരും, ലാൻഡ് പർച്ചേസ് കമ്മിറ്റി ഭാരവാഹികളായ റിയൽറ്റർ ജോജി മാത്യു, ഷിജോ പോൾ, പോൾ പി ജോർജ്, പോൾ വർഗീസ് എന്നിവരും, കൂടാതെ നിരവധി വിശ്വാസികളും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ കീഴിൽ, സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദേവാലയഭൂമി ഇടപാടാണ് നടന്നതെന്ന് മെത്രാപ്പോലീത്ത തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. വരുംതലമുറകളെ മുൻനിർത്തി വിഭാവനം ചെയ്യുന്ന ‘പ്രോജക്ട് ബഥേൽ’, ഇടവകയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ പുതിയ ദിശ തുറക്കും എന്ന ആത്മവിശ്വാസം ഇടവക അംഗങ്ങൾ പ്രകടിപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.