കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച 36 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിന് മൂന്ന് വർഷത്തെ തടവ് വിധിച്ച് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കേസിലെ രണ്ടാം പ്രതിയാണ് സിപിഎം നേതാവ് ആന്റണി രാജു. 1990-ൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി എന്നതാണ് കേസ്. കേസിലെ ഒന്നാം പ്രതിയും റിട്ടയർ ചെയ്ത കോടതി ജീവനക്കാരനുമായ കെ.എസ്. ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
1990 ഏപ്രിൽ 4-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61.5 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സെർവല്ലി പിടിയിലായി. ഈ കേസിൽ സെർവല്ലിയുടെ അഭിഭാഷകനായിരുന്നു അന്ന് ആന്റണി രാജു. ലഹരിമരുന്ന് കടത്ത് കേസിൽ സെർവല്ലിയെ വിചാരണ കോടതി പത്ത് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.
Also Read : ആന്റണി രാജുവിന് നിര്‍ണായക ദിനം; തൊണ്ടി മുതല്‍ തിരിമറി കേസില്‍ വിധി ഇന്ന്
ശിക്ഷിക്കപ്പെട്ട സെർവല്ലി ഹൈക്കോടതിയിൽ അപ്പീൽ നൽകിയതോടെയാണ് നാടകീയമായ നീക്കങ്ങൾ നടന്നത്. തൊണ്ടിമുതലായി കോടതിയിൽ സമർപ്പിച്ചിരുന്ന അടിവസ്ത്രം സെർവല്ലിക്ക് പാകമാകുന്നതല്ലെന്നും അത് മറ്റാരുടെയോ ആണെന്നും പ്രതിഭാഗം വാദിച്ചു. തുടർന്ന് കോടതിയിൽ വെച്ച് നടത്തിയ പ്രാക്ടിക്കൽ ടെസ്റ്റിൽ അടിവസ്ത്രം പ്രതിക്ക് തീരെ ചെറുതാണെന്ന് വ്യക്തമായതോടെ സെർവല്ലിയെ ഹൈക്കോടതി വെറുതെ വിട്ടു.
എന്നാൽ, സെർവല്ലിയെ രക്ഷപ്പെടുത്താനായി ആന്റണി രാജുവും കോടതി ക്ലർക്കും ചേർന്ന് തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് പിന്നീട് തെളിഞ്ഞു. സെർവല്ലി ഓസ്‌ട്രേലിയയിൽ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയവെയാണ് തൊണ്ടിമുതലിൽ തിരിമറി നടത്തിയാണ് താൻ രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് ഇന്റർപോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് കേസെടുത്തത്.
1994-ൽ രജിസ്റ്റർ ചെയ്ത കേസിൽ 2006-ലാണ് കുറ്റപത്രം സമർപ്പിച്ചത്. സുപ്രീം കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പത്ത് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാലാണിത്.
നിലവിൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവും എൽ.ഡി.എഫ് ഘടകകക്ഷി എം.എൽ.എയുമായ ആന്റണി രാജുവിന് ഈ വിധി വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. മൂന്ന് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ എം.എൽ.എ സ്ഥാനം നഷ്ടപ്പെടാനും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമുണ്ടാകാനും സാധ്യതയുണ്ട്.
വിധി പുറത്തുവന്നതിന് പിന്നാലെ കോടതിക്ക് പുറത്ത് കെ.എസ്.യു പ്രവർത്തകർ ആന്റണി രാജുവിനെതിരെ കനത്ത പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, താൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നുവെന്നും മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

