PRAVASI

കാഞ്ഞങ്ങാട് കാറ്റ് മാറി വീശുമോ?ചുവപ്പുകോട്ടയിൽ വിള്ളൽ വീഴ്ത്തി യു.ഡി.എഫ് ചരിത്രം തിരുത്തിക്കുറിക്കുമോ?

Blog Image

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമുണ്ട്.കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.ഐയുടെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന മണ്ഡലം. എന്നാൽ ഇത്തവണ കാഞ്ഞങ്ങാട്ടെ കാറ്റ് മാറി വീശുകയാണോ? ചുവപ്പുകോട്ടയിൽ വിള്ളൽ വീഴ്ത്തി യു.ഡി.എഫ് ചരിത്രം തിരുത്തിക്കുറിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം.

ചരിത്രം പരിശോധിച്ചാൽ കാഞ്ഞങ്ങാട് എന്നും ഇടതിനൊപ്പമാണ്. കഴിഞ്ഞ മൂന്ന് തവണയും സി.പി.ഐയുടെ ഇ. ചന്ദ്രശേഖരൻ വമ്പിച്ച ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചു കയറിയത്. 2011-ൽ 12,178 വോട്ടായിരുന്ന ഭൂരിപക്ഷം 2021-ൽ എത്തിയപ്പോൾ 27,139 ആയി ഉയർന്നു. വോട്ട് വിഹിതത്തിൽ യു.ഡി.എഫിനേക്കാൾ 10 മുതൽ 17 ശതമാനം വരെ മുന്നിലാണ് എൽ.ഡി.എഫ്. എന്നാൽ ഈ കണക്കുകൾക്ക് പുറത്തൊരു രാഷ്ട്രീയ അടിയൊഴുക്ക് ഇത്തവണ മണ്ഡലത്തിലുണ്ട്.

ഇത്തവണ കാഞ്ഞങ്ങാട്ടെ പോരാട്ടം പുതിയ മുഖങ്ങൾ തമ്മിലാണ്. എൽ.ഡി.എഫിനായി സി.പി.ഐ മണ്ഡലം നിലനിർത്താൻ ഗോവിന്ദൻ പള്ളിക്കാപ്പിലിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഈ കോട്ട തകർക്കാൻ യു.ഡി.എഫ് നിരയിലുള്ളത് കേരള കോൺഗ്രസിന്റെ ഷൈജി ഓട്ടപ്പള്ളിയാണ്. ഇവിടെയാണ് മറ്റൊരു നിർണ്ണായക വഴിത്തിരിവ്. മുൻപ് കെ. സുരേന്ദ്രനെപ്പോലുള്ള കരുത്തരെ ഇറക്കിയ ബി.ജെ.പി ഇത്തവണ എം. ബാൽരാജിനെയാണ് മത്സരിപ്പിക്കുന്നത്. എൻ.ഡി.എ സഖ്യത്തിലെ ബി.ഡി.ജെ.എസ് ഘടകവും ഇത്തവണത്തെ വോട്ട് വിഭജനത്തിൽ വലിയൊരു ഘടകമാകും.

എന്തുകൊണ്ടാണ് ഇത്തവണ യു.ഡി.എഫ് അട്ടിമറി പ്രതീക്ഷിക്കുന്നത്? പ്രധാനമായും മൂന്ന് കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമതായി, ഭരണവിരുദ്ധ വികാരം ഇടതുകോട്ടകളിലെ വോട്ടർമാരെപ്പോലും മാറ്റി ചിന്തിപ്പിക്കുന്നു എന്നതാണ്. വർഷങ്ങളായി എൽ.ഡി.എഫിന് വോട്ട് ചെയ്യുന്ന വലിയൊരു വിഭാഗം ഇത്തവണ മാറ്റം ആഗ്രഹിക്കുന്നു എന്നതും അവർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള സാധ്യതയും മണ്ഡലത്തിൽ ദൃശ്യമാണ്. കൂടാതെ, ബി.ജെ.പി വോട്ടുകളിൽ ഉണ്ടാകുന്ന നേരിയ ചോർച്ച പോലും കാഞ്ഞങ്ങാട് പോലുള്ള മണ്ഡലത്തിൽ യു.ഡി.എഫിന് വലിയ മുൻതൂക്കം നൽകിയേക്കാം.

അതെ, കണക്കുകൾ എൽ.ഡി.എഫിന് ഒപ്പമാണെങ്കിലും ജനമനസ്സിലെ വികാരം യു.ഡി.എഫിന് അനുകൂലമാണെന്ന ശുഭപ്രതീക്ഷയിലാണ് വലതുമുന്നണി. വെറും രണ്ട് തവണ മാത്രം കോൺഗ്രസിനെ തുണച്ച കാഞ്ഞങ്ങാട്, ഇത്തവണ ചരിത്രം തിരുത്തി ഷൈജി ഷൈജി ഓട്ടപ്പള്ളിയെ നിയമസഭയിലേക്ക് അയക്കുമോ? അതോ ഗോവിന്ദൻ പള്ളിക്കാപ്പിലിലൂടെ ചുവപ്പ് കോട്ട ഭദ്രമായിരിക്കുമോ? ഫലം വരുന്നത് വരെ നമുക്ക് കാത്തിരിക്കാം.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.