ഒടുവിൽ ഇന്ത്യൻ സമ്മർദ്ദങ്ങൾക്ക് മേൽ അമേരിക്ക വഴങ്ങും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ അധിക തീരുവ വരും ദിവസങ്ങളിൽ പിൻവലിക്കുമെന്ന് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി. അനന്ത നാഗേശ്വരൻ. തീരുവ ഉയർന്നതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കയറ്റുമതിക്കാർക്ക് ആശ്വാസം നൽകുന്നതാണ് വാർത്ത. 50% താരിഫ് നേരിട്ടിരുന്ന ഇന്ത്യയ്ക്ക് ഇത് ഒരു നയതന്ത്ര വിജയമായിരിക്കും.
ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഓഗസ്റ്റിൽ അമേരിക്ക ഏർപ്പെടുത്തിയ 25% അധിക തീരുവ നവംബർ അവസാനത്തോടെ പിൻവലിക്കാനാകുമെന്ന് നാഗേശ്വരൻ പറഞ്ഞത്. “നവംബർ 30 ന് ശേഷം അധിക തീരുവ ഉണ്ടാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന്” അദ്ദേഹം പറഞ്ഞു. ഇത് തൻ്റെ വ്യക്തിപരമായ വിലയിരുത്തലാണെന്നും ഔപചാരിക ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

