കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പൊലീസ് കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ വിവാദമായതിന് പിന്നാലെ തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി ദാസ് രംഗത്തെത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ മാപ്പ് അപേക്ഷിച്ചത്.
“ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല അറിഞ്ഞുകൊണ്ട് അങ്ങനെ പറഞ്ഞത്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ പറഞ്ഞത്, ഒരു കണ്ടന്റുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. ചിലപ്പോൾ ഞാൻ സംസാരിച്ച മലയാളത്തിലെ വ്യക്തതക്കുറവാകാം തെറ്റിദ്ധാരണയ്ക്ക് കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും കരുതിയിട്ടില്ല. എന്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു. ഒരു ചെറിയ കുട്ടിയാണെന്ന് കരുതി എല്ലാവരും ക്ഷമിക്കണം.
പിന്നീട് ഗൂഗിളിൽ പോയി സെർച്ച് ചെയ്തപ്പോഴാണ് ഞാൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായത്. എന്തും പറയുന്നതിന് മുമ്പ് ഞാൻ അത് പരിശോധിക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ എനിക്ക് വലിയ വിഷമമുണ്ട്. അതുകൊണ്ടാണ് വൈകിയാണെങ്കിലും ഈ വീഡിയോ പങ്കുവെക്കാൻ തീരുമാനിച്ചത്” – ജാൻമണി വീഡിയോയിൽ വ്യക്തമാക്കി.

