PRAVASI

ഈഴവ നായർ ഐക്യം എൽഡിഎഫിനെ തുണയ്ക്കുമോ; സുകുമാരൻ നായരും വെള്ളാപ്പള്ളിയും കൈ കൊടുക്കുമ്പോൾ

Blog Image

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ച് കൊണ്ട് എസ്എൻഡിപി യോഗവും എൻഎസ്എസും തമ്മിൽ അഭിപ്രായ ഐക്യത്തിലേക്ക് നീങ്ങുന്ന കാഴ്ച്ചകൾക്കാണ് രാഷ്ട്രീയ കേരളം സാക്ഷിയാവുന്നത്. എൻഎസ്എസ് നേതൃത്വവുമായി ഇനി ഏറ്റുമുട്ടലിനില്ലെന്നും സഹകരണത്തിന്റെ പാത സ്വീകരിക്കുമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. ഇതിനെ സ്വാഗതം ചെയ്തുകൊണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും രംഗത്തെത്തിയിട്ടുണ്ട്.

വർഷങ്ങളായുള്ള ഏറ്റുമുട്ടൽ കൊണ്ട് എസ്എൻഡിപിക്കോ ഈഴവ സമുദായത്തിനോ യാതൊരു ഗുണവുമുണ്ടായിട്ടില്ലെന്നാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. സംവരണ വിഷയത്തിലടക്കം മുൻപുണ്ടായിരുന്ന തർക്കങ്ങൾ പ്രായോഗികമായ നേട്ടങ്ങൾ നൽകിയില്ല. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് ഔദ്യോഗികമായി ക്ഷണിച്ചാൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 21-ന് ചേരുന്ന എസ്എൻഡിപി നേതൃയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

വെള്ളാപ്പള്ളിയുടെ ‘നായാടി മുതൽ നസ്രാണി വരെ’ എന്ന പുതിയ മുദ്രാവാക്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണ്. വഖഫ് ഭേദഗതിയും ശബരിമല വിവാദങ്ങളും സമുദായങ്ങളെ ഒന്നിപ്പിക്കാൻ കാരണമായെന്ന് നിരീക്ഷിക്കപ്പെടുന്നു. അതേസമയം, സമുദായ നേതാക്കളുടെ പിന്തുണയില്ലാതെ തന്നെ വിജയിക്കുമെന്നും അല്ലാത്തപക്ഷം രാഷ്ട്രീയ വനവാസത്തിന് തയ്യാറാണെന്നുമുള്ള വി.ഡി സതീശന്റെ വെല്ലുവിളി ഈ പോരാട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സമുദായ നേതാക്കളുടെ നിലപാടുകൾക്ക് വിരുദ്ധമായി വോട്ടർമാർ പ്രവർത്തിച്ചത് മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയും ഒരേപോലെ നൽകുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈഴവ സമുദായത്തോട് വിദ്വേഷം വെച്ചുപുലർത്തുന്നയാളാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. പിന്നോക്ക സമുദായത്തിലുള്ളവർക്ക് അന്തസ്സോടെ പദവികളിൽ ഇരിക്കാൻ പാടില്ലെന്ന ചിന്താഗതിയാണ് സതീശനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീഗിനായിരിക്കും യഥാർത്ഥ ഭരണാധികാരമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആഗോള അയ്യപ്പ സംഗമം മുതൽ എസ്എൻഡിപിയും എൻഎസ്എസും എൽഡിഎഫ് അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്നു. രാഷ്ട്രീയമായി എൽഡിഎഫിന് അത് ഗുണം ചെയ്യും എന്ന് പലരും പ്രവചിച്ചിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ സാമുദായിക നേതാക്കളുടെ ഇടപെടലുകൾ വോട്ടായി മാറില്ലെന്ന് തെളിയിക്കപ്പെട്ടു. എന്നാൽ പ്രത്യക്ഷമായി എസ്എൻഡിപി എൻഎസ്എസ് ഐക്യം ഏതുതലത്തിൽ സാധ്യമാകുമെന്നും അവ കേരള രാഷ്ട്രീയത്തെ ഏതുതരത്തിൽ സ്വാധീനിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകരും പൊതുജനവും.

കേരളത്തിലെ രണ്ട് പ്രമുഖ ഹിന്ദു സമുദായ സംഘടനകൾ ഒന്നിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്നു. ഈ ഐക്യനീക്കം ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, സമുദായ നേതാക്കളുടെ പ്രസ്താവനകളിൽ അതീവ ജാഗ്രതയോടെയാണ് എൽഡിഎഫും യുഡിഎഫും പ്രതികരിക്കുന്നത്. ഹൈന്ദവ സംഘടനകൾ ഒന്നിക്കുന്നത് ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുമെന്നാണ് ഒരു വിഭാഗം നിരീക്ഷകരുടെ വിലയിരുത്തൽ. ഏതായാലും സമുദായ നേതാക്കളുടെ ഈ നീക്കത്തോട് അതീവ ജാഗ്രതയോടെയാണ് എൽഡിഎഫും യുഡിഎഫും പ്രതികരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.