കൊല്ലത്ത് യുവാവിനെ താമസസ്ഥലത്തിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനുമോൻ (29) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ഇയാളുടെ മൃതദേഹം ഫ്ലാറ്റിന് പിൻഭാഗത്തുള്ള തോട്ടിൽ കണ്ടത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിൽ നിന്ന് അബദ്ധത്തിൽ വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
2018-ൽ കേരളത്തിൽ വലിയ ചർച്ചയായ കെവിൻ വധക്കേസിൽ ഷിനുമോൻ പ്രതിചേർക്കപ്പെട്ടിരുന്നു. എന്നാൽ വിചാരണക്കൊടുവിൽ കോടതി ഇയാളെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടിരുന്നു.
തോടിനോട് ചേർന്നുള്ള മൂന്നുനില ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ഷിനുമോന്റേതെന്ന് കരുതുന്ന മൊബൈൽ ഫോൺ ഫ്ലാറ്റിന് മുകളിൽ നിന്ന് കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

