PRAVASI

നിയമം നിയമത്തിന്റെ വഴിക്ക് പോകും; ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ വിശദീകരണവുമായി മന്ത്രി എം ലിജു

Blog Image

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അനധികൃത മദ്യശേഖരം കൈവശം വെച്ച കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം ലിജു രംഗത്തെത്തി. നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യം നടന്നതുകൊണ്ടാണ് എക്സൈസ് നടപടിയുണ്ടായതെന്നും, ഇതിൽ മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതായി ഒന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിന് ആരോടും വ്യക്തിവൈരാഗ്യമില്ലെന്നും നിയമലംഘനം ഉണ്ടായാൽ സ്വാഭാവികമായും കേസ് ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ മദ്യം പിടികൂടിയതിനെ തുടർന്നാണ് കൊച്ചിയിലെ ഓഫീസിൽ വെച്ച് ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകളായ 55എ, 55ഐ, 58 എന്നിവയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
അറസ്റ്റിനിടയിൽ കൊച്ചിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എഫ്ഐആർ കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്റോ അഗസ്റ്റിൻ. ഡിജിറ്റൽ കോപ്പി നൽകിയെങ്കിലും ഹാർഡ് കോപ്പി വേണമെന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ കുമാർ നേരിട്ടെത്തി എഫ്ഐആറിന്റെ പകർപ്പ് കൈമാറിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.