PRAVASI

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീമത് ഭഗവത സപ്താഹയജ്ഞം

Blog Image

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ത ജനങ്ങളുടെ അഭിലാഷം അനുസരിച്ചു ഈ വർഷം  ഒക്ടോബർ മാസം പന്ത്രണ്ടു മുതൽ പത്തൊൻപതുവരെ ( 1201 കന്നി 26 മുതൽ തുലാം 3 വരെ) ശ്രീമത്‌ ഭാഗവത സപ്‌താഹയജഞം ഭഗവാന്റെ തിരുനടയിൽ നടത്ത പ്പെടുകയാണ്. സാത്വിക ചിന്തകളാൽ മനസ്സും ശരീരവും പാകപ്പെടുത്തി ഭക്തി ജ്ഞാന വൈരാഗ്യങ്ങളുടെ പടികൾ കടന്നു മോചനത്തിന്റെ ബ്രഹ്മസമുദ്രമായ ബ്രഹ്‌മോഹം എന്നായിത്തീരുവാൻ ഭക്തിസുധാരസമൊഴുകുന്ന  ശ്രീമത്‌ ഭാഗവത സപ്‌താഹ യജഞം കലിയുഗത്തിൽ എത്രമാത്രം സഹായിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  ഒക്ടോബർ പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 10.30 നു ഭാഗവത മാഹാത്മ്യ പ്രഭാഷണത്തോടുകൂടിയാണ് യജ്ഞം ആരംഭിക്കുന്നത്. 18,000 ശ്ലോകങ്ങളും 12 സ്കന്ദങ്ങളും അടങ്ങുന്ന കരചരണാദിയവയവങ്ങളോടു കൂടിയ ഭഗവാന്റെ പ്രത്യക്ഷ സ്വരൂപമാണ്  ശ്രീമത്‌ ഭാഗവതം. ശ്രീ നാരായണ മന്ത്രത്താൽ ക്ഷേത്ര സന്നിധിയെ ഭക്തിസാന്ദ്രമാക്കി സർവ ജീവചരാചരങ്ങൾക്കും ആനന്ദ സുഖവും ഐശ്വര്യവും, കീർത്തിയും പ്രദാനം ചെയ്യുന്ന ഒന്നാണ് ഭാഗവതം. ശ്രവണത്താലും കീർത്തനത്താലും, ശ്രീ കൃഷ്ണദർശനത്താലും എത്ര കേട്ടാലും മതിവരാത്തൊരു സ്വർഗീയ അനുഭൂതി തന്നെയാണ് ഈ ഭാഗവത മഹായജഞം.    ഭാഗ്യമെന്നു പറയട്ടെ സംസ്കൃത പണ്ഡിതനും വേദേതിഹാസപുരാണങ്ങളിൽ അഗാധപാണ്ടിത്യവും ഉള്ള ബ്രഹ്മശ്രീ കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയാണ് ഈ വർഷത്തെ സപ്‌താഹയജ്ഞത്തിന്റെ ആചാര്യൻ. ഈ യജ്ഞത്തിൽനിന്നുമുത്ഭവിക്കുന്ന വേദാന്തത്തിന്റെ ഉജ്ജ്വലമായ ശക്തി ചൈതന്യം ഉപനിഷത്തുകളിലെ ഭാവഗാംഭീര്യം എന്നിവയും ഭാഗവതത്തെയും ഭഗവാനെയും ഒന്നായി കണ്ടുകൊണ്ടു ലളിതമായ ഉപമകൾ ഗ്രാഹ്യമാകുന്ന തത്വവിജ്ഞാനം ഹൃദയഹാരിയായ സ്തുതികൾ എന്നിവ ഭക്തജനങ്ങൾക്ക് സന്തോഷകരമായി തീരുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇത്തരം ഒരു സന്ദർഭം നമ്മുടെ ക്ഷേത്രതിരുമുറ്റത്തു ലഭ്യമാകുമ്പോൾ ആദ്യാവസാനം പങ്കെടുത്തു ഭാഗവത പാരായണം  ഗ്രഹിച്ചും നാമ ജപ പൂജാദികളിൽ സംബന്ധിച്ചും വിവിധ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും യജ്ഞാനടത്തിപ്പിനു ഉദാരമായി സംഭാവന നൽകിയും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകാനുമുള്ള ഈ അസുലഭ അവസരം പ്രയോജനപ്പെടുത്തണമെന്ന് സ്നേഹപൂർവ്വം സവിനയം അറിയിക്കുന്നു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.