കൊച്ചി: താരസംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസന്‍റെ പരാതി കേൾക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ. അമ്മയിലെ തർക്കം കേൾക്കാൻ പാനൽ രൂപീകരിക്കുമെന്നും ഇരുകൂട്ടരുടെയും പരാതി കേൾക്കുമെന്നും ശ്വേത അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അൻസിബ, ടിനി ടോം, നീന കുറിപ്പ്, ലക്ഷ്മി എന്നിവരാണ് പരാതി നൽകിയിട്ടുള്ളത്. സമിതിയെ നിശ്ചയിച്ച് ആരൊക്കെയെന്നത് മെയിൽ വഴി ഇവരെ അറിയിക്കുമെന്ന് ശ്വേത പറഞ്ഞു.
മാധ്യമങ്ങൾ മുൻപാകെ പറഞ്ഞത് പോലെ ഏകപക്ഷീയം ആകില്ല സമിതിയെന്നും അമ്മ അംഗങ്ങളും പുറത്ത് ഉള്ളവരും ചേർന്നുള്ള 5 അംഗ സമിതിയാകും അൻസിബയുടെ പരാതി കേൾക്കുകയെന്നും ശ്വേത വ്യക്തമാക്കി. ‘അമ്മ’ ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങൾ ചോർന്നത് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ വഴിയാണെന്നും ശ്വേത പറഞ്ഞു. തൻറെ കയ്യിൽ നിന്നാണ് ഓഡിയോ ചോർന്നത് എന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചുവെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയുടെ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ശ്വേത വ്യക്തമാക്കി. മാധ്യമങ്ങൾക്ക് ആരാണ് വാർത്ത ചോർത്തുന്നത് എന്ന് എല്ലാവർക്കും അറിയാം. ടിനി ടോം മാത്രം ആണ് എക്സിക്യൂട്ടീവ് മുൻപാകെ വന്നു കാര്യങ്ങൾ പറഞ്ഞത്. പരാതി ഉന്നയിച്ച മറ്റുള്ളവർ ആരും എക്സിക്യൂട്ടീവിന് മുന്നിൽ വന്നില്ല. വാർത്തകൾ ഏകപക്ഷീയം ആവരുത്. 502 അംഗങ്ങൾ ഉള്ള ചെറിയ സംഘടന ആണ് ഇത്. ഈ ഭരണ സമിതി കുറേ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ശ്വേത പറഞ്ഞു.

