യാ അലി എന്ന ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീത'പ്രേമികളുടെ ഹരമായി മാറിയ പ്രശസ്ത ആസാമീസ് ഗായകന്‍ സുബീൻ ഗാർഗ് സിംഗപ്പൂരില്‍ സ്‌കൂബാ ഡൈവിംഗിനിടെ മരിച്ചു. 52 വയസ്സായിരുന്നു. സിംഗപ്പൂരില്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന ഒരു നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം.വെള്ളിയാഴ്ച ഫെസ്റ്റിവലില്‍ പങ്കെടുക്കാനിരിക്കെയാണ് ദാരുണാന്ത്യം.
സിംഗപ്പൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ കടലില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഗായകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. ഗ്യാങ്‌സ്റ്റര്‍ (2006 ) എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെയാണ് സുബീന്‍ ഗാര്‍ഗ് ബോളിവുഡിൽ പ്രശസ്തനായത്.ആസാമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകനായിരുന്നു അദ്ദേഹം.40 വ്യത്യസ്ത ഭാഷകളില്‍ ഗാനങ്ങള്‍ പാടിയിട്ടുള്ള അദ്ദേഹം ബംഗാളി, ഹിന്ദി, ആസാമീസ് ചലച്ചിത്ര മേഖലകളിലാണ് ഏറെ പ്രശസ്തന്‍. ആനന്ദലഹാരി, ധോള്‍, ദോതാര, ഡ്രംസ്, ഗിറ്റാര്‍, ഹാര്‍മോണിയം, ഹാര്‍മോണിക്ക, മാന്‍ഡലിന്‍, കീബോര്‍ഡ്, തബല തുടങ്ങിയ 12 വാദ്യ ഉപകരണങ്ങളില്‍ അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു.ഇക്കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുവാഹത്തിയില്‍ നടന്ന ആസാമീസ് ചിത്രമായ ഭൈമോന്‍ ഡായുടെ പ്രീമിയര്‍ ഷോയ്ക്കിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായത്.
സുബീന്റെ നടിയും ഗായികയുമായിരുന്ന സഹോദരി ജോംഗ്കി ബോര്‍ത്താകൂര്‍ 2002 ഫെബ്രുവരിയില്‍ സോണിത്പൂര്‍ ജില്ലയിലുണ്ടായ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. സൂബിനും ജോംഗ്കിയും ഒരു സ്‌റ്റേജ് ഷോ അവതരിപ്പിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. പിന്നീട് സഹോദരിയുടെ സ്മരണയ്ക്കായി സുബീന്‍ ഷിക്ഷു എന്ന പേരില്‍ 2002ല്‍ ഒരു ആല്‍ബം പുറത്തിറക്കിയിരുന്നു.

