ന്യൂഡൽഹി: താൻ ബിജെപിയിലേക്ക് പോകുമെന്നത് അർത്ഥമില്ലാത്ത ചർച്ചകളാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. രാജ്യത്തിനായി എന്തു സേവനത്തിനും തയാറെന്നും അദ്ദേഹം പറഞ്ഞു. 'ബിജെപിയിലേക്ക് പോകുമെന്നത് അർത്ഥമില്ലാത്ത ചര്‍ച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൻ ജനാധിപത്യം എന്താകും. രാജ്യത്തിനായി എന്തു സേവനത്തിനും തയാർ. രാജ്യത്തിനായി എന്റെ കഴിവ് സർക്കാർ ഉപയോഗിക്കുകയാണെങ്കിൽ അംഗീകരിക്കും. രാജ്യസേവനത്തിനായി എന്തു നിർദേശവും സ്വീകരിക്കും. എന്റെ അഭിപ്രായത്തെ രാഷ്ട്രീയമായി കാണരുത്' - ശശി തരൂർ പറഞ്ഞു.
രാഷ്ട്രത്തെ സേവിക്കാനായാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. അതാണ് തനിക്ക് പ്രധാനം. രാജ്യത്തിനായി എന്തു സേവനത്തിനും താൻ തയ്യാറാണ്. രാജ്യത്തിനായി തൻറെ കഴിവ് സർക്കാർ ഉപയോഗിക്കുന്നുവെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ശശി തരൂരിന് കേന്ദ്രസർക്കാർ പുതിയ പദവി നൽകാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂരിന്‍റെ സേവനം പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി വിവരം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ശശി തരൂരിനോട് സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, ശശി തരൂരിന്‍റെ നീക്കങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നിരന്തരം അച്ചടക്കം ലംഘിക്കുന്ന ശശി തരൂരിനെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഹൈക്കമാൻഡിന്റെ മുന്നിലുണ്ട്.