PRAVASI

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ശശി തരൂർ

Blog Image

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് എം പി ശശി തരൂർ. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണി​ച്ചില്ലെന്നും ക്ഷണിച്ചാൽ പോകുമായിരുന്നുവെന്നും ശശി തരൂർ മാധ്യമ​ങ്ങളോട് പറഞ്ഞു. നിലമ്പൂരിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാ​തെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി അങ്ങനെയൊരു പ്രത്യേക ക്ഷണം വേണോ എന്ന ചോദ്യത്തിന് ക്ഷണിക്കാതെ നേതാക്കളാരും പോകാറില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. പ്രിയങ്കാ ഗാന്ധിയടക്കം ഇങ്ങനെയാണ് വന്നത്. 16 വർഷമായി കോൺഗ്രസിനൊപ്പം പ്രവർത്തിക്കുകയാണ്. പാർട്ടിയോടും പ്രവർത്തകരോടും ഒരു പ്രശ്നവുമില്ല. പാർട്ടിയോടുള്ള സ്നേഹത്തിൽ സംശയം വേണ്ട. പാർട്ടി അവഗണിച്ചുവെന്ന തോന്നലും ഇല്ല. നേതൃത്വത്തിനോട് ചില പ്രശ്നങ്ങളുണ്ടെന്ന് എല്ലാവർക്കുമറിയാം. അതൊക്കെ പാർട്ടിക്കകത്ത് സംസാരിക്കാറാണ് പതിവെന്നും തരൂർ പറഞ്ഞു.
താൻ എവിടേക്കും പോകുന്നില്ലെന്നും ബിജെപി പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. 'എന്റെ ലൈൻ മാറിയിട്ടില്ല. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ്. മറ്റു വിഷയങ്ങൾ സംസാരിച്ചിട്ടില്ല. ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചിട്ടില്ല. ഞാൻ എവിടെയ്ക്കും പോകുന്നില്ല. കോൺഗ്രസ് അംഗമാണ്'- ശശി തരൂർ‌ പറഞ്ഞു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രിയങ്ക ഗാന്ധി​യടക്കമുള്ള നേതാക്കൾ എത്തിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യുഡിഎഫ് നേതൃത്വം നൽകിയിരുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.