കൊച്ചി: സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. റബറിന്റെ വില 300 രൂപയാകുന്നതിൽ ഒരു സംശയവും വേണ്ടെന്നും, മുൻപ് വില 200 – 250 രൂപയാക്കി മാറ്റിയതുപോലെ 300 രൂപയിലെത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരെ എപ്പോഴും ചേർത്തുപിടിക്കുന്ന ‘കർഷക ബന്ധു’വാണ് യു.ഡി.എഫ് സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ കർഷകർക്ക് ഉയർന്ന സ്ഥാനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കും. പുരാതനവും ആധുനികവുമായ സംവിധാനങ്ങളെ പരസ്പരം കൂട്ടിയിണക്കി ഇതിനായി ഏറ്റവും അനുയോജ്യമായ പ്രതിരോധ സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമായ ഭൂനിയമ ഭേദഗതികൾ നടപ്പിലാക്കുമെന്നും നെൽകർഷകർക്ക് നൽകാനുള്ള കുടിശ്ശിക പണം തിരികെ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതോടൊപ്പം, പൂട്ടി കിടക്കുന്ന തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകും. കൂടാതെ സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

