പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും മരിക്കും വരെ കോൺഗ്രസായിരിക്കുമെന്നും പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍. ലൈംഗികാരോപണ വിവാദങ്ങളെത്തുടർന്ന് കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടല്ലെന്നും രാഹുൽ പറഞ്ഞു. അതേസമയം പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നു രാഹുൽ ഒഴിഞ്ഞു മാറുകയാണുണ്ടായത്. ആരോപണങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും മാത്രമാണ് രാഹുൽ പ്രതികരിച്ചത്.
നിയമസഭയിലെത്തരുതെന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുൽ ഇന്ന് എത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുമെന്നാണ് സൂചന . ശനിയാഴ്ച പാലക്കാട് എത്തുന്ന രാഹുൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഞായറാഴ്ച മടങ്ങുമെന്നാണ് വിവരം.

