PRAVASI

10 കോടി നഷ്ടപരിഹാരം വേണം: എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Blog Image

തിരുവനന്തപുരം: കോൺ​ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണവെന്നും നോട്ടീസിൽ പറയുന്നു. എംഎ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. 100 പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക ഇതിനായി ചിലവഴിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. ബലാത്സം​ഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ പരാമ‍ർശങ്ങളിൽ രൂക്ഷ പ്രതികരണവുമായി എംഎ ഷഹനാസ് രം​ഗത്തെത്തിയിരുന്നു. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എംഎ ഷഹനാസ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ച‍ർ ഫെസ്റ്റിവലിൽ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്‍റെ പരാമർശം കള്ളമാണെന്നും അവർ പറഞ്ഞു. 

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കോഴിയെ തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്കും ബുദ്ധിമുട്ടുമില്ല, കാണണമെന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ അവന്‍ നിരന്തരം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷഹനാസ് തുറന്നടിച്ചു. രാഹുൽ മാങ്കൂട്ടം ഒരു 'കോഴി' ആണെന്ന് എനിക്ക് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ട്. പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. രാഹുലിന് തന്റെ മുന്നിലിരിക്കാൻ ധൈര്യമുണ്ടോ ? രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ താൻ തയ്യാറാണെന്നും ഷഹനാസ് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
രാഹുലിനെതിരെ ആദ്യ പരാതി വന്നപ്പോൾ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് നിയമനടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുൽ മാങ്കൂട്ടം എന്ന കോഴിയെ നിർത്തേണ്ട സ്ഥലത്ത് നിർത്തിയിട്ടുള്ള വ്യക്തിയാണ് താനെന്നും തന്റെ ഫോൺ വച്ച് ഏത് പരിശോധനകൾക്കും തയ്യാറാണെന്നും ഷഹനാസ് പറഞ്ഞു. രാഹുലിന് ധൈര്യമുണ്ടോ ഫോൺ കാണിക്കാൻ? നേരിട്ട് കാണണമെന്ന് പറഞ്ഞു രാഹുൽ തനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കിൽ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിടട്ടെ, എന്റെ സോഷ്യൽ മീഡിയ സ്റ്റോറികൾക്ക് രാഹുൽ അയച്ച മറുപടികൾ ഇൻബോക്സിൽ കാണാം'-ഷഹനാസ് വെല്ലുവിളിച്ചു.

താൻ സാരി ഉടുത്തു ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്സിൽ വന്ന് രാഹുൽ മോശം മെസേജ് അയച്ചിട്ടുണ്ടെന്നും ഷഹനാസ് പറഞ്ഞു. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. തന്റെ ഫോൺ വർഷങ്ങളായി ഉപയോഗിക്കുന്നത് ആണ്. പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണ്. രാഹുൽ എന്ന കോഴി സുഹൃത്താണ് എന്ന് പറയുന്നത് എനിക്ക് നാണക്കേടുണ്ട്. എന്റെ സുഹൃത്തല്ല, രാഹുൽ പറയുന്നത് കള്ളം മാത്രമാണ്. ഷഹനാസ് പറഞ്ഞു. താൻ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണ്. തന്നോട് ഇപ്പോഴും ഒരു മുതിർന്ന നേതാവും വിശദീകരണം ചോദിച്ചിട്ടില്ല. കുടുംബത്തിലെ ഒരാൾ തെറ്റ് ചെയ്താലും താൻ ഇരയ്ക്കൊപ്പമാകും നിലയുറപ്പിക്കുക. തുറന്ന് പറയലുകൾ ഒരു അജണ്ടയുടേയും ഭാഗമല്ലെന്നും ഷഹനാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.