PRAVASI

നോർത്ത് ഈസ്റ്റ് റീജിയൻ മാർത്തോമ്മ കൺവൻഷൻ സമാപിച്ചു

Blog Image

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇടവകകളുടെ കൂട്ടായ്‌മയായ മാർത്തോമ്മാ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 2025-ലെ റീജിയണൽ കൺവെൻഷൻ അനുഗ്രഹപ്രദമായി സമാപിച്ചു.

സെപ്റ്റംബർ 26, 27, 28 തീയതികളിൽ യഥാക്രമം ശാലേം മാർത്തോമ്മാ പള്ളി (ഈസ്റ്റേൺ ലോങ്ങ് ഐലൻഡ്), എപ്പിഫനി മാർത്തോമ്മാ പള്ളി (ഓസോൺ പാർക്ക്), സെന്റ്. ജെയിംസ് മാർത്തോമ്മാ പള്ളി (റോക്ക്ലാൻഡ്) എന്നീ ഇടവകകളിലാണ് സുവിശേഷ യോഗങ്ങൾ നടന്നത്.

കൺവെൻഷൻ യോഗങ്ങളുടെ ഉദ്ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിച്ചു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനും ഫരീദാബാദ് ധർമ്മജ്യോതി വിദ്യാപീഠം പ്രിൻസിപ്പളുമായ റവ. ഡോ. എബ്രഹാം സ്കറിയ മുഖ്യ പ്രസംഗകനായിരുന്നു.

സുവിശേഷത്തിന്റെ സാരാംശം വേർതിരിക്കപ്പെട്ട മനുഷ്യരോടുള്ള ക്രിസ്‌തുവിന്റെ ഇടപെടലാണെന്നും, ഇരയാക്കപ്പെടുന്നവരുടെ പക്ഷത്തു ക്രിസ്തു നിൽക്കുന്നു എന്നും, അതിരുകൾക്കപ്പുറം വരെ വ്യാപിക്കുന്നതാണ് ക്രിസ്തുവിന്റെ സ്നേഹമെന്നും, പരിധിയില്ലാത്തതാണ് ക്രിസ്തുവിന്റെ കാരുണ്യമെന്നും തൻ്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.

കൺവെൻഷന്റെ സമാപനദിനമായ ഞായറാഴ്ച, ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്ന് നടത്തിയ വിശുദ്ധ കുർബാനക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നേതൃത്വം നൽകി. റീജിയണിലെ ഇടവകകളിലെ അംഗങ്ങളടങ്ങിയ സംയുക്തഗായകസംഘമാണ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകിയത്. ഗായകസംഘത്തിനു റവ. ആശിഷ് തോമസ് ജോർജ് (കൊയർ ഡയറക്ടർ), റോയി തടത്തിൽ (കൊയർ ലീഡർ), ഷേർലി തോമസ് (കൊയർ കൺവീനർ) എന്നിവർ നേതൃത്വം നൽകി.

റവ. ഡോ. പ്രമോദ് സഖറിയ (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യൻ തോമസ് (ട്രഷറർ), ബെജി ടി. ജോസഫ് (അക്കൗണ്ടൻറ്), റവ. ജോയൽ സാമുവേൽ തോമസ് (ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേർളി തോമസ്, തങ്കം വി. ജോർജ് എന്നിവർ അടങ്ങുന്ന കമ്മിറ്റി കൺവെൻഷന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവർത്തിച്ചു.
വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.