നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്. 23നാണ് വോട്ടെണ്ണല്‍. പിവി അന്‍വര്‍ രാജിവച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസുമായി അടുത്തു നിൽക്കുന്ന അന്‍വറിന് ഏറെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അന്‍വറിന്റെ തുടര്‍ രാഷ്ട്രീയനീക്കങ്ങള്‍ക്ക് കരുത്താകും.
മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വിജ്ഞാപനം നാളെ ഇറങ്ങും. ജൂണ്‍ രണ്ടുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന, നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5 ആണ്. ശക്തമായ എല്‍ഡിഎഫ്, യുഡിഎഫ് പോരാട്ടമാകും മണ്ഡലത്തില്‍ നടക്കുക.
പതിവ് തെറ്റിക്കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതാണ് ഈയിടെയായി കോണ്‍ഗ്രസിന്റെ രീതി. സിപിഎമ്മിലും ആലോചനകള്‍ സജീവമാണ്. സ്വതന്ത്രനെ ഇറക്കുമോ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

