മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനവും യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികള്‍വെച്ച് പി വി അന്‍വര്‍. 2026ൽ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണമെന്നും അല്ലെങ്കില്‍ വി ഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാല്‍ മതിയെന്നുമാണ് പി വി അന്‍വറിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ യുഡിഎഫിന്റെ മുന്നണിപടയാളിയായി താന്‍ രംഗത്തുണ്ടാകുമെന്നും അൻവർ പറയുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 'മുക്കാല്‍ പിണറായി' എന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അന്‍വര്‍ വിശേഷിപ്പിച്ചത്. മലപ്പുറം ജില്ല വിഭജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'വി ഡി സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് ഞാന്‍ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാന്‍ ഞാനില്ല. 2026ലെ തിരഞ്ഞെടുപ്പില്‍ ആഭ്യന്തരവകുപ്പും വനംവകുപ്പും തരാന്‍ തയ്യാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കില്‍ 2026ല്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി ഞാന്‍ ഉണ്ടാകും. ഒരു വലിയ പിണറായിയെ ഇറക്കിയിരുത്തിയിട്ട് കേരളത്തില്‍ ഒരു മുക്കാല്‍ പിണറായിയെ കയറ്റി ഇരുത്തി മുഖ്യമന്ത്രിയാക്കാനാണല്ലോ നടക്കുന്നത്. അതിന് പിവി അന്‍വര്‍ ഇല്ലെന്നാണ് പറയുന്നത്. അതില്ലാത്ത യുഡിഎഫില്‍ പി വി അന്‍വര്‍ ഉണ്ടാകും, ഒരു തര്‍ക്കവുമില്ല'- അദ്ദേഹം പറഞ്ഞു.

