പിതാവ് ആര്യാടൻ മുഹമ്മദിന്റെ ഖബറിടത്തിൽ പ്രാർത്ഥനക്കിടെ പൊട്ടിക്കരഞ്ഞ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ എത്തിയത്. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
പിതാവാണ് തന്റെ ശക്തിയും ദൗർബല്യവുമെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെയും വി വി പ്രകാശിന്റെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യം. നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് ഇനി മുൻപിലുള്ളത്. പിതാവിനോട് ഞങ്ങൾ ഇറങ്ങുകയാണ് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങണം എന്നതുകൊണ്ടാണ് ഇവിടെ എത്തിയയതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.യുഡിഎഫ് ഒറ്റകെട്ടായി നിന്ന് തിരഞ്ഞെടുപ്പിനെ നേരിടും. താൻ ആണെങ്കിലും വി എസ് ജോയ് ആണെങ്കിലും മത്സരിക്കാൻ യോഗ്യതയുള്ളവരാണ്. പക്ഷേ ഒരാൾക്കേ മത്സരിക്കാൻ കഴിയുകയുള്ളൂ. യോഗ്യതയുള്ളത് കൊണ്ടല്ല തന്നെ തിരഞ്ഞെടുത്തത്. പക്ഷേ ചില ഘടകങ്ങൾ കണ്ടുകൊണ്ടാണ് പാർട്ടിയുടെ തീരുമാനം ഉണ്ടാകുക. ആ തീരുമാനം ഏറ്റെടുക്കാൻ താൻ ബാധ്യസ്ഥനാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

